'ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുത്', സോളാറിനെ രാഷ്ട്രീയമായി നേരിടുമെന്ന് ചെന്നിത്തല
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സോളാർ കേസ് കുത്തിപ്പൊക്കുന്നത് തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടാണെങ്കിൽ തീരുമാനം തെറ്റി പോയി. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിത്. ജനങ്ങൾ വിഡ്ഡികളാണെന്ന് എൽഡിഎഫ് കരുതണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു
തിരുവനന്തപുരം: സോളാർ കേസ് സിബിഐ ക്ക് വിട്ടത് സിപിഎമ്മും ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതണ്ട. ഈ പരിപ്പ് കേരളത്തിൽ വേകില്ല. ഒരു അന്വേഷണത്തെയും പേടിയില്ലെന്നും യുഡിഎഫ് ഒറ്റക്കെട്ടായി കേസിനെ നേരിടുമെന്നും ചെന്നിത്തല പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സോളാർ കേസ് കുത്തിപ്പൊക്കുന്നത് തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടാണെങ്കിൽ തീരുമാനം തെറ്റി പോയി. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിത്. ജനങ്ങൾ വിഡ്ഡികളാണെന്ന് എൽഡിഎഫ് കരുതണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.
'ജനങ്ങൾക്ക് എല്ലാം അറിയാം. സിബിഐയോട് ഇതുവരെ ഇല്ലാത്ത പ്രേമം ഇപ്പോൾ എവിടെ നിന്ന് വന്നു. ഏതെല്ലാം കേസിൽ സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്? ഇരകൾ നേരിട്ട് അന്വേഷണം ആവശ്യപ്പെട്ട കേസുകളിലും ഇരകളുടെ കുടുംബങ്ങളും ആവശ്യപ്പെട്ടിട്ടും അതൊന്നു സിബിഐയ്ക്ക് വിട്ടിട്ടില്ല. പെരിയകേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വരെ പോയവാണ് അപ്പോൾ തെളിവൊന്നും ഇല്ലാത്ത ഈ കേസ് സിബിഐക്ക് വിടുന്നത്'. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഈ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.