താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുന്നണിക്കുള്ളിലെ അച്ചടക്കമില്ലായ്മയാണെന്നും, അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോഴിക്കോട്: ഇടതുമുന്നണിയിൽ ആർജെഡി നേരിടുന്ന കടുത്ത അവഗണനയെക്കുറിച്ച് പരസ്യമായി പ്രതികരിച്ച് സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ. എൽഡിഎഫ് വിടുക എന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്നും പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിൽ നിന്നുതന്നെ ഉണ്ടായ അച്ചടക്കരാഹിത്യമാണ് പാർട്ടിയുടെ പരാജയത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രവർത്തകർ പലയിടത്തും ആർജെഡി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ വോട്ട് മറിച്ചുകുത്തി. എൽഡിഎഫ് നേതാക്കൾ പലയിടത്തും വിമതരെയും സ്വതന്ത്രരെയും പിന്തുണച്ചപ്പോൾ ആർജെഡി കൃത്യമായ മുന്നണി മര്യാദ കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവും അമിത ആത്മവിശ്വാസവും തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകാമെങ്കിലും, പ്രധാന പ്രശ്നം അച്ചടക്കമില്ലായ്മയാണെന്ന് ആര്‍ജെഡി ചൂണ്ടിക്കാട്ടി.

പരേതനായ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ ആർജെഡിക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ ഇന്നത്തെ സിപിഎം നേതൃത്വം തയ്യാറാകണം. അർഹമായ പരിഗണന പാർട്ടിക്ക് ലഭിക്കുന്നില്ല. തിരുവിതാംകൂർ, കൊച്ചി മേഖലകളിൽ കൂടുതൽ സീറ്റുകൾക്ക് ആർജെഡിക്ക് അർഹതയുണ്ട്. എന്നാൽ പാർട്ടിയുടെ ശക്തിക്കനുസരിച്ചുള്ള സീറ്റുകൾ ഇപ്പോൾ ലഭിക്കുന്നില്ല. ഇടതുമുന്നണിയിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്നും എന്നാൽ ആർജെഡി നിലവിൽ അനീതി നേരിടുകയാണെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. എൽഡിഎഫ് ജാഥയ്ക്ക് ശേഷം പാർട്ടിയുടെ ആവശ്യങ്ങൾ മുന്നണിയിൽ ശക്തമായി ഉന്നയിക്കാനാണ് ആർജെഡി തീരുമാനം.