ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ നടപടി
കൊല്ലം: കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതിയെ തിരുവാതംകൂർ ദേവസ്വം ബോർഡ് പിരിച്ചു വിട്ടു. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിലും, ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ-സാമുദായിക സംഘടനയുടെ കൊടി തോരണങ്ങൾ കെട്ടിയ സംഭവത്തിലും നടത്തിയ അന്വേഷണങ്ങളെ തുടർന്നാണ് നടപടി. രണ്ട് സംഭവങ്ങളിലും ക്ഷേത്ര ഉപദേശക സമിതിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടത്തെലിനെ തുടർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ- സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങൾ കെട്ടുന്നതും, രാഷ്ട്രീയ സമുദായ സംഘടനകളുടെ ആശയ പ്രചരണത്തിന് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നതും കർശനമായി വിലക്കിക്കൊണ്ട് ഉത്തരവ് നിലവിലുള്ളതാണ്. ഈ ഉത്തരവ് ലംഘിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ആര് നടത്തിയാലും കർശന നടപടി ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
ആർഎസ്എസ് ഗണഗീതം ആലപിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ക്ഷേത്ര പരിസരത്ത് ആർഎസ്എസ് കൊടിയും തോരണങ്ങളും കെട്ടിയതായുള്ള പരാതി ലഭിച്ചതായി ദേവസ്വം ബോർഡ് പറയുന്നു. ഇതിന്മേൽ കൊട്ടാരക്കര ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്തുന്നതിനിടെയാണ് ആർഎസ്എസ് ഗണഗീതം ആലപിച്ചത്.
ഇത് ബോധപൂർവ്വം ചെയ്തതാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയിരുത്തുന്നു. സംഭങ്ങളുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണർ തിരുവിതംകൂർ ദേവസ്വം ബോർഡിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഇപ്പോൾ നടപടി വന്നിട്ടുള്ളത്.


