കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും പരിശോധന; 10 മൊബൈല്‍ ഫോണുകള്‍ പിടികൂടി
ഇതോടെ ഒന്‍പത് ദിവസത്തിനിടെ പിടികൂടിയ ഫോണുകളുടെ എണ്ണം 21 ആയി.
കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്നലെ നടന്ന പരിശോധനയില്‍ 10 ഫോണുകള്‍ പിടിച്ചെടുത്തു. തുടര്‍ച്ചയായ നാലാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും ഫോണുകള്‍ പിടികൂടുന്നത്. പിടികൂടിയ 10 ഫോണുകളില്‍ അഞ്ചെണ്ണം സ്മാര്‍ട്ട് ഫോണുകളാണ്. ഇതോടെ ഒന്‍പത് ദിവസത്തിനിടെ പിടികൂടിയ ഫോണുകളുടെ എണ്ണം 21 ആയി.
ഇന്നലെ വൈകിട്ട് 5 മണി മുതൽ രാത്രി പതിനൊന്നര വരെയാണ് ജയിലിലെ 10 ബ്ലോക്കിലും പരിശോധന നടത്തിയത്. രാഷ്ട്രീയ സംഘർഷങ്ങളിൽ ശിക്ഷിക്കപ്പെട്ട തടവുകാരുള്ള 2, 5, 6, 7 ബ്ലോക്കുകൾക്ക് മുന്നിൽ നിന്നാണ് ഫോണുകള്‍ പിടിച്ചെടുത്തത്. സിപിഎം, ബിജെപി, എസ്ഡിപിഐ പ്രവർത്തകരാണ് ഈ ബ്ലോക്കുകളിലുള്ളത്. സെല്ലുകൾക്ക് മുന്നിലെ ഉത്തരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകൾ.
ജൂൺ 30 വരെ ദിവസവും പരിശോധന നടത്താനാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്‍റെ നിർദ്ദേശം. ജയിൽ ഡിജിപി യുടെ തന്നെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ നാല് ദിവസം മുമ്പ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള തടവുകാരിൽ നിന്ന് 4 ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഫോൺ ഉപയോഗിച്ച ആറ് തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഫോൺ ആരുടെയെല്ലാമാണ് എങ്ങനെയാണ് എത്തിച്ചത് എന്നൊക്കെയുള്ള കാര്യങ്ങൾ കണ്ണൂർ ടൗൺ പൊലീസാണ് അന്വേഷിക്കുന്നത്.