മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സെറാംപൂർ യൂണിവേഴ്‌സിറ്റിയുടെ ഡി.ഡി. (ഹൊണോറിസ് കോസ) ബിരുദം. ഈ ബഹുമതി സഭയ്ക്കും സമൂഹത്തിനും ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

പത്തനംതിട്ട: മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സെറാംപൂർ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി. സർവകലാശാലയുടെ ഈ വർഷത്തെ ഡി.ഡി. (ഹൊണോറിസ് കോസ) ബിരുദത്തിനാണ് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അർഹനായത്. അക്കാദമിക, സാമൂഹ്യ, എക്യൂമെനിക്കൽ, ആദ്ധ്യാത്മിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മെത്രാപ്പോലീത്തയക്ക് സർവ്വകലാശാല ഡോക്ടറേറ്റ് സമ്മാനിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പശ്ചിമ ബംഗാളിലെ ഹൂഗ്ലിക്കടുത്ത് സെറാംപൂരിൽ 1818 ൽ സ്ഥാപിതമായ ദൈവശാസ്ത്ര സർവ്വകലാശാലയാണ് സെറാംപൂർ യൂണിവേഴ്‌സിറ്റി. ദൈവശാസ്ത്ര അധ്യാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണിത്. ഈ വരുന്ന നവംബർ 27 ന് സെറാംപൂർ സർവകലാശാല കോളേജിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ബിരുദം സമ്മാനിക്കുമെന്ന് കൗൺസിൽ സെക്രട്ടറി ഡോ. ശുബ്റോ ശേഖർ സർക്കാർ അറിയിച്ചു.

ഭാരതത്തിലെ ദൈവശാസ്ത്ര അധ്യാപനത്തിൻ്റെ ഈറ്റില്ലമായ സെറാംപൂർ യൂണിവേഴ്സിറ്റിയുടെ ഉന്നതമായ ഈ ബഹുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഈ ബഹുമതി മലങ്കര മർത്തോമ്മാ സഭയ്ക്കും താനുൾപ്പെടുന്ന സമൂഹത്തിനും ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.