മുൻമന്ത്രി എ നീലലോഹിതദാസൻ നാടാറെ ലൈംഗികാതിക്രമക്കേസിൽ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരി സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബെഞ്ച് തള്ളി
ദില്ലി: മുൻമന്ത്രി എ നീലലോഹിതദാസൻ നാടാറെ ലൈംഗികാതിക്രമക്കേസിൽ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരി സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബെഞ്ച് തള്ളി. വിചാരണക്കോടതി കേസിൽ നീലലോഹിതദാസൻ നാടാർ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ട് പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിലെ നിയമപോരാട്ടമാണ് സുപ്രീംകോടതിയിലെത്തിയത്. കേരള വനംവകുപ്പില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥയ്ക്കുനേരെ 1999 ഫെബ്രുവരി 27-നാണ് കേസിനാസ്പദമായ ലൈംഗികാതിക്രമമുണ്ടായത്. ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങാന്‍ നേരം മോശമായി പെരുമാറുകയുമായിരുന്നുവെന്നാണ് പരാതി. 2002 ഫെബ്രുവരിയില്‍ നീലലോഹിതദാസനെതിരെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും പരാതിയുമായി രംഗത്തെത്തിയത്.
ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെ കേസില്‍ നീലലോഹിതദാസന്‍ നാടാരെ കോഴിക്കോട് ജില്ലാ കോടതി നേരത്തേ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നീലലോഹിതദാസന്‍ നാടാരുടെ അപ്പീലില്‍ ജില്ലാ കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി റദ്ദാക്കി. കേസില്‍ നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഈ ഉത്തരവിനെതിരെയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. ഒരു അധികാരസ്ഥാനത്തിരുന്ന വ്യക്തിയാണ് തനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയത്, ഹൈക്കോടതി വിധിയില്‍ ചില പിഴവുകളുണ്ടായിട്ട് തുടങ്ങിയ കാര്യങ്ങളാണ് പരാതിക്കാരി അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.



