'മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണം'; ഗവർണർക്കെതിരെ ഷിബു ബേബി ജോൺ
ഗവർണറുടെ മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണമെന്നാണ് ഷിബു ബേബി ജോണിന്‍റെ വിമര്‍ശനം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
തിരുവനന്തപുരം: ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോൺ. ഗവർണറുടെ മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണമെന്നാണ് ഷിബു ബേബി ജോണിന്‍റെ വിമര്‍ശനം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
യുപി പരാമർശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍ കത്തില്‍ പറയുന്നു. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാൽ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, മന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഗവർണറുടെ അടുത്ത നീക്കം എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുകയാണ്. ഗവര്‍ണറുടെ നടപടിയില്‍ പ്രതികരണമറിയിച്ച് മറ്റ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
സർക്കാരും ഗവർണറും തമ്മിൽ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. നിലവിലെ സർക്കാരിനെതിരായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിത്. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും പല വിഷയങ്ങളിലും സർക്കാരിനും ഗവർണർക്കും ഉള്ളത് ഒരേ നിലപാടാണെന്നും സതീശൻ കുറ്റപ്പെടുത്തി. ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ലെന്നും അർഹിക്കുന്ന അവജ്ഞയോടെ ഗവർണറുടെ ആവശ്യം തള്ളണമെന്നും പ്രതിപക്ഷ നേതാവ് ദില്ലിയിൽ പറഞ്ഞു.
ഗവർണർ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് കാനം രാജേന്ദ്രൻ വിമര്‍ശിച്ചു. ഇത് വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും കാനം പറഞ്ഞു. ഗവർണർ പരിഹാസ്യനാവുകയാണെന്ന് വി ടി ബൽറാം പ്രതികരിച്ചു.