'ജലീല്‍ പറഞ്ഞതിന് സമുദായം മൊത്തം തെറി കേള്‍ക്കുന്നു'; നാട്ടില്‍ നന്മയുണ്ടാവാന്‍ വായ പൂട്ടണമെന്ന് കെ എം ഷാജി
തരാതരം അബ്‍ദുള്‍ ജലീൽ എന്നും ഡോക്ടർ എന്നും പേരെഴുതുന്ന ജലീൽ എഴുതിയതിന് ഒരു സമുദായത്തെ മൊത്തമാണ് ആര്‍എസ്എസുകാര്‍ തെറി പറയുന്നത്. ദയവ് ചെയ്തു ഇത്തരം വിഡ്ഢിത്തങ്ങൾ നിർത്തണമെന്നും കെ എം ഷാജി
കോഴിക്കോട്: 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കടുത്ത പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. എഴുതിയ വലിയ അബദ്ധത്തെ ജലീൽ നാടിന്റെ നന്മക്ക് വേണ്ടി എന്ന് പറഞ്ഞു പിൻവലിക്കുന്നത് അതിലും വലിയ അപരാധമാണെന്നും കെ എം ഷാജി പറഞ്ഞു. ഇന്ത്യൻ അധിനിവേശ കശ്മീർ എന്നും ആസാദി കശ്മീർ എന്നും പറഞ്ഞതിൽ ജലീലിന് ഇപ്പോഴും ഒരു തെറ്റും തോന്നുന്നില്ല എന്നാണിത് കാണിക്കുന്നത്.
തരാതരം അബ്‍ദുള്‍ ജലീൽ എന്നും ഡോക്ടർ എന്നും പേരെഴുതുന്ന ജലീൽ എഴുതിയതിന് ഒരു സമുദായത്തെ മൊത്തമാണ് ആര്‍എസ്എസുകാര്‍ തെറി പറയുന്നത്. ദയവ് ചെയ്തു ഇത്തരം വിഡ്ഢിത്തങ്ങൾ നിർത്തണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടു. നാട്ടിൽ നന്മയുണ്ടാവാൻ ജലീലൊന്നു വായ പൂട്ടിയാൽ മതി. ലീഗിനെ അടിക്കാൻ സിപിഎം കൊണ്ടു നടന്ന ഒരു ടൂൾ മാത്രമാണ് ജലീൽ. അങ്ങനെ ഒരാളെ താങ്ങിയതിന്റെ ഫലമാണ് ഇപ്പോൾ സിപിഎം അനുഭവിക്കുന്നത്.
ഓരോ ദിവസവും ഇത്തരം നേതാക്കൾ പറയുന്ന വിടുവായിത്തങ്ങളെ നിഷേധിക്കാൻ വേണ്ടി മാത്രം എകെജി സെന്‍ററില്‍ പ്രത്യേക സെല്ല് തന്നെ തുറന്നിട്ടുണ്ട്. എം എം മണി നെഹ്‌റുവിനെതിരെ നടത്തിയ അപഹാസ്യമായ പ്രസ്താവനയും ഇത്തരത്തിലൊന്നാണ്. ഇന്ത്യ മുഴുക്കെ ആര്‍എസ്എസും ബിജെപിയും നെഹ്‌റുവിനെ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ അതിനെ പിന്തുണച്ചാണ് എം എം മണിയും പ്രസംഗിക്കുന്നത്. എവിടുന്നാണ് മണിക്ക് ഗാന്ധിജിയെ കൊല്ലാൻ നെഹ്‌റു കൂട്ട് നിന്നു എന്ന ഇന്‍റലിജിൻസ് റിപ്പോർട്ട് കിട്ടിയത് എന്ന് വ്യക്തമാക്കണം.
ഇത് സിപിഎമ്മിന്‍റെ നിലപാടാണോ അതോ തള്ളിപ്പറയുന്ന ലിസ്റ്റിൽ പെട്ടതാണോയെന്നും കെ എം ഷാജി ചോദിച്ചു. അതേസമയം, 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചിരിക്കുകയാണ്. കെ ടി ജലീലിന്‍റേത് രാജ്യദ്രോഹ നിലപാടെന്ന് എം ടി രമേശ് വിമര്‍ശിച്ചു. പാകിസ്ഥാൻ വാദത്തെ എംഎൽഎ ന്യായീകരിക്കുന്നത് വിചിത്രമായ വസ്തുതയാണ്. ജലീലിന്‍റെ പഴയ സ്വഭാവം ജമാ അത്തെ ഇസ്ലാമിയുടെതാണെന്നും എം ടി രമേശ് വിമര്‍ശിച്ചു.
പാകിസ്താൻ ചാരനെ പോലെയാണ് ജലീലിന്‍റെ വാക്കുകൾ എന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഇന്ത്യൻ അതിർത്തി അംഗീകരിക്കാത്ത ആളാണ് ജലീൽ. നിയമ നടപടി നേരിടണം, മാപ്പ് പറയണം. ജലീലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.