വൈകിയ വേളയിൽ നടപടി: വാളയാറിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന എസ്‍സി എസ്ടി കമ്മീഷൻ
നടപടി വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ ദേശീയ പട്ടിക ജാതി കമ്മീഷനും ദേശീയ ബാലാവകാശ കമ്മീഷനും ഇടപെട്ടതിന് പിന്നാലെ.
തിരുവനന്തപുരം: വാളയാർ കേസിൽ സംസ്ഥാന എസ്‍സി എസ്ടി കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണം ശരിയായ രീതിയിലായിരുന്നില്ലെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. സർക്കാർ വിശദീകരണം നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.
വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ ദേശീയ പട്ടിക ജാതി കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെടൽ നടത്തിയതിന് പിന്നാലെ മാത്രമാണ് സംസ്ഥാനത്തെ പട്ടിക ജാതി കമ്മീഷൻ വിഷയത്തിൽ ഇടപെടുന്നത് എന്നത് ശ്രദ്ധേയമായി. കേസ് അന്വേഷണത്തിൽ അട്ടിമറി നടന്നെന്ന ആരോപണത്തിൽ നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെതിരായ പ്രതിഷേധം ശക്തമായി തുടരുകയാണ്.
Read More: വാളയാര്‍ കേസിൽ പ്രതിഷേധം: എം സി ജോസഫൈന് തൃശൂരിൽ കരിങ്കൊടി, സംഘര്‍ഷം
വാളയാറിൽ സന്ദർശനം നടത്തിയ ദേശീയ പട്ടികജാതി കമ്മീഷൻ ഉപാധ്യക്ഷൻ കേസ് അന്വേഷണത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ആദ്യഘട്ടം മുതൽ വാളയാർ കേസ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും അട്ടിമറിച്ചെന്ന് ദേശീയ എസ് സി കമ്മീഷൻ ഉപാധ്യക്ഷൻ എൽ മുരുകൻ ആരോപിച്ചു. ഈ സാഹചര്യത്തിൽ കേസ് ഏറ്റെടുത്ത കമ്മീഷൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷന്റെ ഡൽഹി ഓഫീസിലെത്താൻ ആവശ്യപ്പെടുമെന്നും അറിയിച്ചു.
Read More: ദേശീയ ബാലാവകാശ കമ്മീഷനും വാളയാറിലേക്ക്: കേസ് ഏറ്റെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ
പട്ടിക ജാതി കമ്മീഷന് പുറമെ ദേശീയ ബാലാവകാശ കമ്മീഷനും വാളയാർ കേസിൽ ഇടപെട്ടിട്ടുണ്ട്. വാളയാർ കേസിൽ ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷനും. കമ്മീഷന്റെ അന്വേഷണസംഘം വാളയാറിലെ വീട്ടിൽ എത്തി മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴി എടുക്കും. സുപ്രീം കോടതി അഭിഭാഷകൻ ഉൾപ്പെടെ അടങ്ങിയ സംഘമാണ് എത്തുന്നത്.
Read More: വാളയാർ കേസ്: ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ദില്ലിക്ക് വിളിപ്പിച്ച് ദേശീയ എസ്‍സി കമ്മീഷൻ
കേസിലെ പ്രതികളെ വെറുതെ വിട്ടതോടെയാണ് അന്വേഷണത്തിൽ അട്ടിമറിയുണ്ടായി എന്ന ആരോപണങ്ങൾ ശക്തമാകുന്നത്. ആരോപണങ്ങൾക്ക് ശക്തി പകരുന്ന തെളിവുകൾ ഓരോന്നായി പുറത്തു വന്നതോടെ വിവാദം സർക്കാരിനെ പ്രതിക്കൂട്ടിലാക്കി.
പ്രതികൾക്കായി ഹാജരായ പാലക്കാട് ക്ഷേമ സമിതി ചെയർമാനെതിരായ പ്രതിഷേധം കടുത്തതോടെ സർക്കാർ ഇയാളെ സ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവിറക്കി. നിയമസഭക്കകത്തും പുറത്തും പ്രതിഷേധം വ്യാപിപ്പിക്കാന്‍ യുഡിഎഫും ബിജെപിയും തീരുമാനിച്ചതോടെ അന്വേഷണം സിബിഐ ക്ക് വിടാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.