വാർത്ത തത്സമയം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് എടുത്ത നടപടി വിമർശന വിധേയമാകുമ്പോൾ ചര്‍ച്ചയായി സുപ്രീം കോടതി നിരീക്ഷണങ്ങൾ
കൊച്ചി : വാർത്ത തത്സമയം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് എടുത്ത നടപടി വിമർശന വിധേയമാകുമ്പോൾ, മുൻകാല സുപ്രീംകോടതി നിരീക്ഷണങ്ങളും ചർച്ചയാകുകയാണ്. മാധ്യമ സ്വാതന്ത്യത്തിനെതിരായ നീക്കം അഭിപ്രായ സ്വാതന്ത്യത്തിനുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതി പലവട്ടം നിരീക്ഷിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാറിന്റെ നയങ്ങളെ വിമർശിക്കും, കേരളത്തിൽ കേസെടുക്കും; ചർച്ചയായി സിപിഎം നിലപാടുകള്‍
ബിൽക്കിസ് ഭാനു കേസിൽ വാദം കേൾക്കുന്നതിനിടെ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം താഴോട്ടു പോകുന്നതിനെക്കുറിച്ച് സുപ്രീം കോടതി ജഡ്ജി കെ.എം. ജോസഫ് പരാമർശിച്ചത്. വിവിധക്കാലങ്ങളിലായി മാധ്യമസ്വാതന്ത്യത്തനായി പല തവണ പരമോനന്ത കോടതി ശബ്ദം ഉയർത്തി. സർക്കാരിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല. ഇതിന്റെ പേരിൽ മാധ്യമപ്രവർത്തകനെതിരെ കേസ് എടുത്ത ഹിമാചൽ സർക്കാർ നടപടി തെറ്റാണെന്നായിരുന്നു സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകൻ വിനോദ് ദുവെക്കതിരെ എടുത്ത രാജ്യദ്രോഹ കേസ് റദ്ദാക്കി സുപ്രീം കോടതി പറഞ്ഞത്.
മാധ്യമസ്വാതന്ത്യത്തിനെതിരെയുളള ഏതൊരു നീക്കവും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള കടന്നു കയറ്റമാണെന്ന 1950 ലെ റോമേഷ് താപ്പർ കേസിലും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പൊതുസുരക്ഷയ്ക്ക് അപകടമില്ലെങ്കിൽ മാധ്യമസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി 1950ലെ ബ്രിജ് ഭൂഷൺ കേസിലും വ്യക്തമാക്കി. 1985 ലെ ഇന്ത്യൻ എക്സപ്രസ് കേസിലും പൊതുതാൽപ്പര്യത്തിന്റെ പേരിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് വെങ്കിട്ട് രാമയ്യ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. മാധ്യമങ്ങൾക്ക് മേലുള്ള നിരീക്ഷണം മാധ്യമസ്വാതന്ത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മഹാരാജാസ് കോളജ് മാർക് ലിസ്റ്റ് വിവാദം തത്സമയം റിപ്പോർട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാനത്തെ മാധ്യമസ്വതന്ത്യത്തിന് കൂച്ചുവിലങ്ങിടാനുളള ശ്രമമാണ് രണ്ടാം പിണറായി സർക്കാർ നടത്തുന്നതെന്നാണ് ആക്ഷേപം.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് കാമ്പസിൽ നിന്ന് വാർത്ത തൽസമയം റിപ്പോർട് ചെയ്ത അഖിലയടക്കുളളവരെ പ്രതിചേർത്തത്. അർഷോയുടെ പരാതിയിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് കേസന്വേഷിക്കുന്ന കൊച്ചി പൊലീസ് ആദ്യ രണ്ടു പ്രതികളായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ, വകുപ്പുമേധാവി എന്നിവരുടെ മൊഴിയെടുത്തു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയ്ക്കെതിരായ മാർക് ലിസ്റ്റ് വിവാദം സാങ്കേതികപ്പിഴവ് മാത്രമാണെന്നും ഗൂഡാലോചനയില്ലെന്നുമാണ് ഇരുവരും മൊഴിനൽകിയത്. അഖിലയടക്കം ശേഷിക്കുന്ന മൂന്നുപേരുടെ മൊഴി അടുത്തദിവസം രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.

