മന്ത്രി കെ എം ഷാജിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നടപി. മന്ത്രിയെ വര്‍ഗീയവാദി എന്ന് വിശേഷിപ്പിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെതിരെ ആണ് നടപടിയെടുത്തത്.
കാസർകോട്: മന്ത്രി കെ എം ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. വാട്‌സ്ആപ്പ് സന്ദേശത്തില്‍ കെ എം ഷാജിയെ വര്‍ഗീയവാദി എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെ ആണ് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡി അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

പിണറായി വിജയന് മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ ഷാജിക്ക് ആവില്ലെന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. കാസര്‍കോട് ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് (POLICE FRIENDS) എന്ന ഗ്രൂപ്പിലാണ് സന്ദേശമയച്ചത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടർന്നാണ് നടപടി.
വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശം
"സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വീഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ എം ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറിവിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ. നീ നിന്ന് വിറയ്ക്കാൻ പോകുന്നതേയുള്ളൂ".


