ഏകീകൃത കുർബാന തർക്കം, സിറോ മലബാർ സഭ സിനഡ് യോഗം പൂര്‍ത്തിയായി
അന്തിമ തീരുമാനം സിനഡിൻ്റേതെന്നും മെത്രാൻ കമ്മിറ്റിയംഗം വ്യക്തമാക്കി. മൂന്നംഗ മെത്രാൻ കമ്മിറ്റിയും എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളുമായാണ് സമവായ ചർച്ച നടന്നത്.
കൊച്ചി: ഏകീകൃത കുർബാനയെ ചൊല്ലിയുള്ള എറണാകുളം അങ്കമാലി രൂപതയിലെ ഇരു വിഭാഗത്തിന്‍റേയും ആശങ്കകള്‍ സിനിഡിനെ അറിയിക്കുമെന്ന് മെത്രാൻ സമിതി. ജനാഭിമുഖ കുര്‍ബാന വേണമെന്ന നിലപാടുകാരായ വിമത പക്ഷവുമായാണ് ആദ്യം മെത്രാൻ സമിതി ചര്‍ച്ച നടത്തിയത്. മൂന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ജനാഭിമുഖ കുര്‍ബാനക്ക് പുറമേ ബിഷപ്പ് ആന്‍റണി കരിയിലിനെ എറണാകുളം - അങ്കമാലി അതിരൂപതയില്‍ തിരിച്ച് കൊണ്ടുവരണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു
സിനഡ് നിര്‍ദ്ദേശിച്ചത് പ്രകാരം ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പില്‍ എന്നിവരാണ് ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എറണാകുളം - അങ്കമാലി അതിരൂപത ആസ്ഥാനത്ത് നടത്തുന്ന അനിശ്ചിതകാല ഉപരോധ സമരം അവസാനിപ്പിക്കണമെന്ന് മെത്രാൻ സമിതി വിമത വിഭാഗത്തോട് ആവശ്യപെട്ടു. ഈ ആവശ്യം തള്ളിയ വിമത വിഭാഗം അനുകൂലമായ തീരുമാനം ഉണ്ടാവുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു.