K V Thomas : 'കെ വി തോമസ് നിർദ്ദേശം ലംഘിച്ചു'; നടപടി കെപിസിസി തീരുമാനിക്കുമെന്ന് നേതാവ് താരീഖ് അൻവര്‍
സെമിനാറിനെക്കുറിച്ച് തന്നോട് കെ വി തോമസ് പറഞ്ഞിരുന്നു. എന്നാൽ, പിസിസിയുടെ നിർദ്ദേശം മറ്റൊന്നാണ്. അടുത്ത നടപടി നാളെ തീരുമാനിക്കുമെന്നും താരീഖ് അൻവൻ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരായ (K V Thomas) നടപടി കെപിസിസി തീരുമാനിക്കുമെന്ന് താരീഖ് അൻവര്‍ (Tariq Anwar). കെപിസിസിയുടെ നിർദ്ദേശമനുസരിച്ചാവും ഹൈക്കമാൻഡ് തീരുമാനമെന്നും താരീഖ് അൻവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കെപിസിസിയുടെ നിർദ്ദേശം കെ വി തോമസ് ലംഘിച്ചു. സെമിനാറിനെക്കുറിച്ച് തന്നോട് കെ വി തോമസ് പറഞ്ഞിരുന്നു. എന്നാൽ, കെപിസിസിയുടെ നിർദ്ദേശം മറ്റൊന്നാണ്. അടുത്ത നടപടി നാളെ തീരുമാനിക്കുമെന്നും താരീഖ് അൻവൻ കൂട്ടിച്ചേര്‍ത്തു. എഐസിസി അച്ചടക്ക സമിതി സെക്രട്ടറി കൂടിയാണ് കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരീഖ് അൻവര്‍.
ഹൈക്കമാൻഡ് വിലക്കിനെ വെല്ലുവിളിച്ച് സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്നാണ് കെ വി തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്. തന്നെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമാണ് പാർട്ടി നേതാക്കൾ ശ്രമിച്ചെതെന്ന് കെ വി തോമസ് തുറന്നടിച്ചു. സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും താൻ ജൻമം കൊണ്ട് കോൺഗ്രസ്സാണെന്നും പാർട്ടിക്ക് പുറത്ത് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: 'അച്ചടക്കം എല്ലാവർക്കും ബാധകം, കെവി തോമസ് വിലക്ക് ലംഘിച്ചാൽ നടപടിക്ക് ശുപാർശ ഉറപ്പ്': സുധാകരൻ
അഭ്യൂഹങ്ങൾക്ക് എല്ലാം വിരാമമായി. ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് കെ വി തോമസ് കണ്ണൂരിലേക്ക് പോകാൻ ഒരുങ്ങുകയാണ്. തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനമെന്ന് വിശേഷിപ്പിച്ചാണ് സെമാനിറിൽ പോകാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. താൻ പോകുന്നത് കണ്ണൂരിലെ സിപിഎം സമ്മേളനത്തിലേക്കല്ല, ദേശീയ പ്രാധാന്യമുള്ള സെമിനാറിലേക്കാണ്. കേരളത്തിന് പുറത്ത് സിപിഎമ്മുമായി കൈകോർത്താണ് കോൺഗ്രസ് പോകുന്നതെന്നും പിന്നെ എന്താണ് തന്നെ തടയുന്നതെന്നുമായിരുന്നു കെ വി തോമസിന്‍റെ ചോദ്യം.
Also Read: കെവി തോമസിനെ സ്വാഗതം ചെയ്ത് സിപിഎം, സുധാകരന്റേത് തിരുമണ്ടൻ തീരുമാനമെന്ന് എം വി ജയരാജൻ
സംസ്ഥാന കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് കെ വി തോമസ് നടത്തിയത്. സെമിനാറിൽ പങ്കെടുത്താൽ തന്നെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. താൻ നൂലിൽ കെട്ടിയിറക്കിയ ആളല്ല. ജൻമം കൊണ്ട് കോൺഗ്രസായി വന്നതാണ്. എഐസിസി അംഗമായ തന്നെ പുറത്താക്കാൻ സംസ്ഥാന കോൺഗ്രസ്സിനാകില്ലെന്നും കെ വി തോമസ് വെല്ലുവിളിച്ചു. ഉറങ്ങിയപ്പോൾ കിട്ടിയതല്ല തനിക്ക് സ്ഥാനമാനങ്ങൾ. അതിൽ ആർക്കും സംശയം വണ്ടതില്ല. എന്നാൽ തന്നെ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്യുന്നത്. 2018 മുതൽ രാഹുൽ ഗാന്ധി കാണാൻ അനുവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: തിരുത തോമയെന്ന് വിളിച്ചു, സൈബർ ആക്രമണം നടത്തി അപമാനിച്ചു: എണ്ണിയെണ്ണി പറഞ്ഞ് കെ.വി.തോമസ്
സിപിഎമ്മിലേക്കില്ല, ഇനി മത്സരരംഗത്തുമില്ല എന്ന് പറഞ്ഞ കെ വി തോമസ് മരിക്കും വരെ കോൺഗ്രസ് ആയിരിക്കുമെന്നാണ് പറയുന്നത്. എന്നാൽ, സെമിനാറിൽ പങ്കെടുക്കുന്നതോടെ കെ വി തോമസിന് കോൺഗ്രസ്സിൽ നിന്ന് പുറത്തേക്കുള്ള വഴി തെളിഞ്ഞേക്കും.