കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ പുല്ലുകൾ കരിഞ്ഞുണങ്ങി. ഇന്ത്യൻ സൂപ്പർ ക്രോസ് ലീഗ് ഗ്രാൻഡ് ഫിനാലേയ്ക്ക് ശേഷം പുൽമൈതാനം നശിച്ച നിലയിലാണ്. സൂപ്പർ ക്രോസ് സംഘാടകർ കരാർ പാലിച്ചില്ലെന്നാണ് പരാതി.
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ പുല്ലുകൾ കരിഞ്ഞുണങ്ങി. ഇന്ത്യൻ സൂപ്പർ ക്രോസ് ലീഗ് ഗ്രാൻഡ് ഫിനാലേയ്ക്ക് ശേഷം പുൽമൈതാനം നശിച്ച നിലയിലാണ്. സൂപ്പർ ക്രോസ് സംഘാടകർ കരാർ പാലിച്ചില്ലെന്നാണ് പരാതി. ഡെപ്പോസിറ്റ് തുകയായ 25 ലക്ഷം കൊണ്ട് മൈതാനം പഴയപാടി ആക്കാൻ സാധിക്കില്ലെന്നാണ് നിഗമനം.
ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് ബൈക്ക് റാലിക്കായി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം വിട്ടു കൊടുത്തതോടെ ഫുട്ബോള്‍ മൈതാനം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. മൈതാനം തകരാന്‍ കാരണം ഭരണ പക്ഷത്തിന്‍റെ ഉത്തരവാദിത്തമില്ലായ്മയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഘാടകരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഈ മാസം 15നകം സ്റ്റേഡിയം പഴയ നിലയിലാക്കുമെന്നാണ് മേയറുടെ വിശദീകരണം.
കഴിഞ്ഞ മാസം 21 നായിരുന്നു ബൈക്ക് റേസിങ്ങ്. ഇതിനായി സ്റ്റേഡിയം കെഎഫ്എ ഡിസംബര്‍ പതിനഞ്ചിനകം തന്നെ സംഘാടകരായ ബാന്‍റ് ഇ ഡോസിന് കൈമാറി. പ്ലൈവുഡ് നിരത്തി അതിന് മുകളില്‍ എണ്ണൂറോളം ലോഡ് മണ്ണിട്ടാണ് ബൈക്ക് ട്രാക്ക് നിര്‍മ്മിച്ചത്. ആഴ്ചകളോളം വെയിലും വെള്ളവും ഏല്‍ക്കാതെ പുല്ല് കരിഞ്ഞുണങ്ങി. 25 ലക്ഷം രൂപ കെഎഫ്എയില്‍ കെട്ടിവെച്ചാണ് സംഘാടകര്‍ പരിപാടി നടത്തിയത്. എന്നാല്‍, നിലവില്‍ ഈ തുക ഉപയോഗിച്ച് സ്റ്റേഡിയം പഴയ പടിയാക്കാന്‍ കഴിയില്ല. കോര്‍പറേഷനിലെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
കൗണ്‍സിലിന്‍റെ അനുമതിയോടെയാണ് റേസിങ്ങിന് സ്റ്റേഡിയം വിട്ടു നല്‍കിയത്. സ്റ്റേഡിയം കെഎഫ്എക്ക് നേരത്തെ തന്നെ വിട്ടു നല്‍കിയതുമാണ്. സംഘാടകരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഈ മാസം 15നകം തന്നെ സ്റ്റേഡിയം പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന് മേയര്‍ അറിയിച്ചു. സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ അടക്കം മാറ്റിവെച്ചാണ് ബൈക്ക് റേസിന് സ്റ്റേഡിയം കൈമാറിയത്. ഐഎസ്എല്‍ മത്സരത്തിനും കോഴിക്കോട് സ്റ്റേഡിയം പരിഗണിക്കുന്ന സാഹചര്യത്തിലാണ് മൈതാനം ഈ അവസ്ഥയിലായത്. അതിനാല്‍ കായിക പ്രേമികള്‍ കടുത്ത പ്രതിഷേധത്തിലാണ്.



