കൊല്ലങ്കോട് സ്വദേശി പഴലൂർമുക്ക് സ്വദേശി രവിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പാലക്കാട്: തിരുവോണ ദിവസം പാലക്കാട് കൊല്ലങ്കോട് ബെവ്കോ മദ്യശാലയിൽ വൻ മോഷണം. മദ്യശാലയുടെ ചുവർ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു പ്രവേശിച്ചത്. മൂന്നു ലക്ഷത്തോളം രൂപയുടെ മദ്യം മോഷണം പോയെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ പ്രദേശവാസിയായ രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടു പേർക്കായി തിരച്ചിൽ ഊർജിതമാക്കി.

Add Asianetnews as a Preferred SourcegooglePreferred

തിരുവോണ ദിവസം പുലർച്ചെ 2.30 നാണ് മൂന്നംഗ സംഘം കൊല്ലങ്കോട്ടെ ബെവ്കോയുടെ പ്രീമിയം മദ്യശാലയിലെത്തിയത്. പിൻവശത്തെ ഒഴിഞ്ഞ പറമ്പിൻറെ മതിൽ ചാടിക്കടന്നാണ് അകത്ത് കടന്നത്. ഒരാൾക്ക് അകത്തേക്ക് പ്രവേശിക്കാനാവും വിധം ഔട്ട്ലെറ്റിന്റെ ചുമർ പൊളിച്ചു. കൊല്ലങ്കോട് പഴലൂർമുക്ക് സ്വദേശി രവി അകത്തേക്ക് കടന്നു. പുറത്തു നിൽക്കുകയായിരുന്ന മറ്റു രണ്ടു പ്രതികൾക്ക് മദ്യക്കുപ്പികൾ ചാക്കുകളിലാക്കി ഘട്ടം ഘട്ടമായി കൈമാറി. അവസാന ചാക്കുമെടുത്ത് മോഷ്ടാവ് പുറത്തുകടന്നത് രാവിലെ 7.30 നാണ്. അഞ്ചു മണിക്കൂർ കൊണ്ട് പത്തിലധികം ചാക്കുകളിലാണ് വിവിധ ബ്രാൻഡ് മദ്യക്കുപ്പികൾ മോഷ്ടാക്കൾ പുറത്തെത്തിച്ചത്. മോഷ്ടിച്ച രണ്ടു ചാക്കുകൾ ഔട്ട്ലെറ്റിൻ്റെ പിൻഭാഗത്ത് ഉപേക്ഷിച്ചു പോയതായും പൊലീസ് കണ്ടെത്തി. 

തിരുവോണനാളിൽ കരിഞ്ചന്തയിലെ വിൽപ്പന ലക്ഷ്യമിട്ടാണ് മോഷണം നടത്തിയതെന്ന് നിഗമനം. പൊലീസ് സാന്നിധ്യത്തിൽ ബെവ്കോ ഉദ്യോഗസ്ഥർ സ്റ്റോക്ക് പരിശോധിച്ചു. മൂന്ന് ലക്ഷത്തോളം രൂപയുടെ മദ്യം മോഷണം പോയെന്നാണ് പ്രാഥമിക കണ്ടെത്തൽ.

YouTube video player