ചെക്യാട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കാട്ടുപന്നി ആക്രമണം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

കോഴിക്കോട്: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ പിന്നിടും മുന്‍പ് കാട്ടുപന്നി ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരത്ത് ഇന്ന് രാവിലെയായാണ് സംഭവം നടന്നത്. ചെക്യാട് പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്ന കല്ലമ്മല്‍ ചാത്തുവിന്‍റെ ഭാര്യ ദേവി (65) ക്കാണ് പരിക്കേറ്റത്.

കാടിറങ്ങി വന്ന പന്നി തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പരിക്കേറ്റ ദേവിയെ വളയത്തെ സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് തലയിലാണ് പരിക്കേറ്റത്. ഈ പ്രദേശത്ത് അടുത്തിടെ കുമ്മല്‍ ചെക്കായി എന്ന തൊഴിലാളിക്കും കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ചെക്യാട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കാട്ടുപന്നി ആക്രമണം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.