തിരുവനന്തപുരം നെട്ടയത്തെ ബിജെപി-സിപിഎം സംഘർഷത്തിന് പിന്നാലെ വട്ടിയൂർക്കാവിൽ വീണ്ടും സംഘർഷാവസ്ഥ. പുലർച്ചെ ഡിവൈഎഫ്ഐ മേഖല ട്രഷററുടെ വീടിന് നേരെ മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമണ ശ്രമം നടത്തി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തിരുവനന്തപുരം: തിരുവനന്തപുരം നെട്ടയത്തെ ബിജെപി-സിപിഎം-പൊലീസ് സംഘർഷത്തിന് പിന്നാലെ വട്ടിയൂർക്കാവിൽ സമാധാന അന്തരീക്ഷത്തിന് വെല്ലുവിളി. രാത്രി നടന്ന സംഘർഷത്തിനും പ്രതിഷേധത്തിനും ശേഷം പുലർച്ചെ ഒന്നരയോടെ നെട്ടയം ഡിവൈഎഫ്ഐ മേഖല ട്രഷറുടെ വീടിന് നേരെ അജ്ഞാത സംഘത്തിൻ്റെ അക്രമണ ശ്രമമുണ്ടായി. രണ്ട് ബൈക്കിലായെത്തിയ മൂന്നംഗ സംഘം വീടിന് മുന്നിൽ വന്ന് ഗേറ്റിൽ തട്ടി. ഇവരുടെ കൈവശം മാരകായുധങ്ങൾ ഉണ്ടായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നെട്ടയം മലമുകളിലെ സംഘർഷത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചിരുന്നു.

ഒരാൾ നഗ്നത പ്രദർശനം നടത്തിയെന്ന ബി ജെ പി പ്രവർത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. നെട്ടയം മലമുകളിലുള്ള ഒരു ബി ജെ പി പ്രവർത്തകന്‍റെ ഭാര്യ രാത്രിയോടെ വട്ടിയൂർക്കാവ് പൊലീസിന് പരാതി നൽകിയിരുന്നു. പിന്നാലെ ഇവരുടെ ഭർത്താവായ ബി ജെ പി പ്രവർത്തകനെ നാട്ടുകാരും സി പി എം പ്രവർത്തകരും ചേർന്ന് തടഞ്ഞുവെച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകരും സംഘടിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും തർക്കം രൂക്ഷമായി തുടർന്നു. സി പി എമ്മിന് അനുകൂലമായാണ് പൊലീസ് സംസാരിക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. ഇതിനിടയിൽ കല്ലേറും കമ്പ് എറിയലും നടന്നതോടെ സ്ഥിതി നിയന്ത്രണാതീതമായി. ഒരു പൊലീസുകാരന്‍റെ തലപൊട്ടി പരിക്കേറ്റതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിചാർജ്ജ് നടത്തി. പ്രവർത്തകർ ചിതറിയോടിയതോടെ സംഘർഷാവസ്ഥക്ക് ശമനമുണ്ടായി. പിന്നീട് ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

എന്നാൽ മലമുകളിലേത് രാഷ്ട്രീയ സംഘർഷമല്ലെന്നാണ് സിപിഎം പറയുന്നത്. ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കമാണെന്നും ബിജെപി പ്രവർത്തകർ സംഘടിച്ച് അക്രമം അഴിച്ചുവിട്ടുവെന്നുമാണ് സിപിഎം ആരോപണം. തലയ്ക്ക് പരിക്കേറ്റ പൊലീസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാല് പ്രവർത്തകർക്ക് പരിക്കേറ്റെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.