ഓണാഘോഷത്തിനിടെ അക്രമസാധ്യത; കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് അടക്കം മൂന്ന് പേര്‍ പിടിയില്‍
കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന 114 വാറണ്ട് പ്രതികളേയും അറസ്റ്റുചെയ്തു. വ്യാജവാറ്റ്, അനധികൃത മദ്യം കൈവശം വെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 6 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു.
തൃശൂര്‍: ഓണാഘോഷത്തിനിടെ അക്രമത്തിനെത്തിയ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് ഉൾപ്പെടെ മൂന്ന് കൊടും കുറ്റവാളികളെ തൃശൂർ സിറ്റി പൊലീസ് പിടികൂടി. തൃശൂർ മാറ്റാംപുറം പൂളാക്കൽ രഞ്ജിത് എന്ന കടവി രഞ്ജിത് (40), ഒല്ലൂർ നടത്തറ കാച്ചേരി കുരുതുകുളങ്ങര ലിന്‍റോ ബാബു (31), വിയ്യൂർ വിൽവട്ടം നെല്ലിക്കാട് അരിമ്പൂർ വളപ്പിൽ കൈസർ എന്ന അശ്വിൻ (35) എന്നിവരെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഓണത്തോടനുബന്ധിച്ച് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ ഒട്ടേറെ പ്രതികളും പിടിയിലായിട്ടുണ്ട്. ആഘോഷങ്ങളുടെ മറവിൽ കുറ്റകൃത്യങ്ങൾക്ക് തയ്യാറെടുത്തിരുന്ന 14 പിടികിട്ടാപുള്ളികൾ പിടിയിലായി.
കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന 114 വാറണ്ട് പ്രതികളേയും അറസ്റ്റുചെയ്തു. വ്യാജവാറ്റ്, അനധികൃത മദ്യം കൈവശം വെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 6 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. കഞ്ചാവ് കൈവശംവെച്ച് വിൽപ്പന നടത്താൻ ശ്രമിച്ചതിനും, മറ്റ് ഇതര മയക്കുമരുന്നുകൾ ഉപയോഗിച്ചതിനും 10 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുകൂടാതെ, ഓണാഘോഷത്തിന് അക്രമമുണ്ടാക്കാൻ സാധ്യതയുള്ള 13 പേരെ അറസ്റ്റുചെയ്ത് കരുതൽ തടങ്കലിലാക്കി. മദ്യപിച്ച് വാഹനമോടിച്ചതിന് 128 പേരാണ് പൊലീസ് പിടിയിലായത്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ അറിയിച്ചു.
അതിനിടെ, തിരുവനന്തപുരം വെമ്പായം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന അധോലോകം എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും വെഞ്ഞാറമൂട് പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ മാരകലഹരിവസ്തുവായ എം.ഡി.എം.എ യും കഞ്ചാവും പിടികൂടി.
സ്ഥാപന ഉടമയും , ക്രിമിനൽ കേസ്സ് പ്രതികളും ഉൾപ്പെടെ നാല് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. വസ്ത്രവ്യാപാര സ്ഥാപന ഉടമ വെമ്പായം സ്വദേശി ബിനു (37) , വെമ്പായം കുതിരക്കുളം പുതുവൽപുത്തൻവീട്ടിൽ റിയാസ് (വയസ്സ്38) , തേമ്പാംമൂട് പാലാംകോണം പെരുമലയിൽ സുഹൈൽ (25) പിരപ്പൻകോട് മീനാറ വിള'വീട്ടിൽ ഷംനാദ് (40) എന്നിവരാണ് പിടിയിലായത്.
'അധോലോകത്ത്' പോലീസ് റെയ്ഡ് ! മാരകലഹരിവസ്തുവായ എം.ഡി.എം.എ യും കഞ്ചാവുമായി നാല് പേർ പിടിയില്‍