ചെക്ക് കേസ് തീര്‍ന്ന് തുഷാര്‍ വെള്ളാപ്പള്ളി തിരിച്ചെത്തി; വിമാനത്താവളത്തിൽ സ്വീകരണം
ബിജെപിയുടേയും ബിഡിജെഎസിന്‍റെയും മുതിര്‍ന്ന നേതാക്കൾ അടക്കം പ്രവര്‍ത്തകരുടെ വലിയ ഒരു നിര തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. പ്രവര്‍ത്തകരുടെ ആവേശം നിയന്ത്രിക്കാൻ പലപ്പോഴും പൊലീസ് പാടുപെട്ടു.
കൊച്ചി: ദുബൈയിൽ ചെക്ക് കേസിൽ കുറ്റവിമുക്തനായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിൽ തിരിച്ചെത്തി. കൊച്ചി വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണമാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി ഒരുക്കിയിരുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശി നാസിൽ അബ്ജുള്ളയുടെ പരാതിയിൽ അജ്‍മാൻ കോടതിയിൽ നിലവിലുണ്ടായിരുന്ന ചെക്ക് കേസ് കോടതി തള്ളിയതോടെയാണ് തുഷാര്‍ കേരളത്തിൽ മടങ്ങിയെത്തിയത്. നാസിൽ അബ്ദുള്ള നൽകിയ ചെക്ക് കേസിൽ നേരത്തെ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുഷാര്‍ വെള്ളാപ്പള്ളി തിരിച്ചെത്തുന്നതറിഞ്ഞ് ബിജെപിയുടെയും ബിഡിജെഎസിന്‍റെയും മുതിര്‍ന്ന നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ആവേശകരമായ സ്വീകരണമാണ് കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയത്. പലപ്പോഴും പ്രവര്‍ത്തകരുടെ തിക്കും തിരക്കും നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.
കേസ് ഗൂഢാലോചനയാണെന്ന വാദമാണ് നേരത്തെ മുതൽ തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉണ്ടായിരുന്നത്. കേസിൽ കുറ്റവിമുക്തനായതോടെ നീതിയുടെ വിജയമെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.
തുടര്‍ന്ന് വായിക്കാം: തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി: രേഖകൾ വിശ്വാസ യോഗ്യമല്ലെന്ന് കോടതി