89 ൽ 67 ഉം കോൺഗ്രസ് ഓഫീസുകൾ, ഇടത് കാലത്ത് കേരളത്തിൽ ആക്രമിക്കപ്പെട്ട പാർട്ടി ഓഫീസുകളുടെ കണക്ക് പുറത്ത്
ആകെ 67 കോൺഗ്രസ് ഓഫീസുകളും പതിമൂന്ന് സി പി എം ഓഫീസുകളും ആക്രമിക്കപ്പെട്ടു. മുസ്ലീം ലീഗിന്റെ അഞ്ച് ഓഫീസുകൾക്ക് നേരെയും ഒരു ബിജെപി ഓഫീസിന് നേരെയും ആക്രമണം നടന്നിട്ടുണ്ട്.
തിരുവനന്തപുരം : എൽഡിഎഫ് സർക്കാര്‍ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികളുടെ 89 ഓഫീസുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ ആക്രമിക്കപ്പെട്ടതിന് 89 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ആകെ 67 കോൺഗ്രസ് ഓഫീസുകളും പതിമൂന്ന് സി പി എം ഓഫീസുകളും ആക്രമിക്കപ്പെട്ടു. മുസ്ലീം ലീഗിന്റെ അഞ്ച് ഓഫീസുകൾക്ക് നേരെയും ഒരു ബിജെപി ഓഫീസിന് നേരെയും ആക്രമണം നടന്നിട്ടുണ്ട്. എസ്.ഡി.പി ഐ , ആർ. എസ്. എസ്, സിഐടിയു എന്നിവയുടെ ഓരോ ഓഫീസുകൾക്ക് നേരെയും ആക്രമണം ഉണ്ടായതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഈ കേസുകളിലായി ഇതുവരെ 168 പേരെ അറസ്‌റ്റ് ചെയ്തു. 32 കേസുകളിൽ ചാർജ് ഷീറ്റ് നൽകിയതായും എപി അനിൽ കുമാര്‍ എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം മറുപടി നൽകി.
ഈ വര്‍ഷം 16,228 കേസുകൾ, കേരളത്തിൽ ലഹരിമരുന്ന് ഉപയോഗം കൂടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ ലഹരിവ്യാപനം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കോൺഗ്രസ് എംഎൽഎ പിസി വിഷ്ണുനാഥാണ് നിയമസഭയിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകിയത്. 2022 ൽ മാത്രം 16,228 കേസുകളാണ് ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് അടിയന്തിര പ്രമേയമവതരിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു. ലഹരി ഉപയോഗം, വ്യാപാരം എന്നിവ സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേക്ക് വര്‍ധിച്ചുവെന്നും തടയാൻ ഫലപ്രദമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി. 2022 ൽ മാത്രം 16,228 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തില്‍ കുറേക്കാലമായി ഭീഷണിയായി വളര്‍ന്നിട്ടുണ്ട് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ലഹരി ഉപയോഗത്തില്‍ വര്‍ദ്ധനയും പുതിയ രീതികളും ഉണ്ടാകുന്നുണ്ട്.അത് സംസ്ഥാനത്തോ നമ്മുടെ രാജ്യത്തോ മാത്രം ഒതുങ്ങുന്ന വിഷയമല്ല. ഈ ലഹരിയുടെ പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നത്. സമീപനാളുകളില്‍ ലഹരിക്കടത്തും വില്‍പ്പനയും പിടിക്കപ്പെടുന്നതിന്റെ അളവ് വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമായാണ്.
എക്‌സൈസ്, പോലീസ് വകുപ്പുകള്‍ ഏകോപിതമായി ലഹരിമരുന്നു വേട്ട നടത്തുന്നുണ്ട്. ലഹരി ഉപഭോഗം സംബന്ധിച്ച് 2020ല്‍ 4,650 ഉം 2021 ല്‍ 5,334 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022 ല്‍ ആഗസ്റ്റ് 29 വരെയുള്ള കണക്കുപ്രകാരം 16,128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020 ല്‍ 5,674 പേരെയും 2021 ല്‍ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2022 ല്‍ 17,834 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വ്യാപാരാവശ്യത്തിനായി എത്തിച്ച 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എം.ഡി.എം.എയും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വര്‍ഷം പിടിച്ചെടുത്തുവെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.