മദ്യപിച്ച് വാഹനമോടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവർമാർക്കെതിരെ കർശന നടപടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാ‍ർ.

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവർമാർക്കെതിരെ കർശന നടപടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാ‍ർ. മദ്യപിച്ച് ബ്രെത്ത് അനലൈസറിൽ പരിശോധിക്കുമ്പോൾ അരിഷ്ടമോ ഹോമിയോ ഗുളികയോ കഴിച്ചതാണെന്ന് കാരണം പറയരുത്. സർക്കാർ പി എച്ച് എസ് സിയിൽ ഫ്രീ ആയി പാരസെറ്റമോൾ കിട്ടും. ഡ്യൂട്ടിക്ക് വരുമ്പോൾ ബുദ്ധിമുട്ടുള്ളവ‍ർ അത് കഴിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു കർശന നടപടിയെടെത്തതിനാൽ കെ എസ് ആർ ടി സി അപകടങ്ങൾ കാരണം നേരത്തെയുണ്ടായിരുന്ന അപകടങ്ങളേക്കാൾ 35 ശതമാനം അപകടങ്ങൾ കുറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു.

കെഎസ്ആര്‍ടിസി കൊറിയര്‍ വീട്ടില്‍ കൊണ്ട് നല്‍കുന്ന സംവിധാനം കൊണ്ടുവരും. നിലവിൽ ഇത് സ്റ്റേഷനുകളിലാണ് എത്തിക്കുന്നത്. ഉടൻ തന്നെ ഇത് കൊറിയർ എത്തിക്കേണ്ടവരുടെ വീട്ടിലേക്കെത്തിക്കാനുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കെ എസ് ആർ ടി ബസുകളിൽ യാത്ര ചെയ്യുന്ന കണ്‍സഷനുകാർക്കുള്ള സ്മാർട് കാർ‍ഡ് വിതരണവും ഉടനെയുണ്ടാകും. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് തന്റെ സ്മാര്‍ട്ട് കാര്‍ഡ് പത്താം ക്ലാസ് വരെ ഉപയോഗിക്കാവുന്ന തരത്തിലാക്കും. മാസത്തിൽ 25 ദിവസം കുട്ടിക്ക് സ്മാര്‍ട്ട്കാര്‍ഡ് ഉപയോഗിക്കാം. ഇത് കൂടാതെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കാവും കാര്‍ഡ് നല്‍കുക. അംഗപരിമിതര്‍ക്കും കാര്‍ഡ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

കെ എസ് ആര്‍ ടി സിയില്‍ 'ചലോ ആപ്പ്' വരാനൊരുങ്ങുകയാണ്. നിലവിൽ ഇതിന്റെ ട്രയല്‍ റണ്‍ നടക്കുകയാണ്. ഇതോടെ ബസ് സമയം അടക്കം എല്ലാ വിവരങ്ങളും ഫോണില്‍ ലഭിക്കും. ആപ്പ് വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. കൃത്യസമയത്ത് തന്നെ ബസ് യാത്ര ആരംഭിക്കണമെന്നും വൈകിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രി ഡ്രൈവർമാർക്ക് നി‍ർദേശം നൽകി.