പ്രതികൾക്ക് പകരം മകനെ ആശുപത്രിയിലെത്തിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും സിജുവിന്‍റെ പിതാവ് ആരോപിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ അ൪ധനഗ്നനാക്കി കെട്ടിയിട്ട് മ൪ദിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിജുവിന്‍റെ പിതാവ്. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്ന് മ൪ദനമേറ്റ സിജുവിന്‍റെ പിതാവ് വേണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി പറഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ല.
സിജുവിനെ ആശുപത്രിയിലെത്തിച്ചവരെ ഭീഷണിപ്പെടുത്തി. പ്രതികൾക്ക് പകരം മകനെ ആശുപത്രിയിലെത്തിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെത്തിച്ച വാഹനം കസ്റ്റഡിയിലെടുത്ത് ഭീഷണിപ്പെടുത്തിയെന്നും വേണു ആരോപിച്ചു. മകനെ മര്‍ദിച്ച സംഭവത്തിൽ നീതി കിട്ടും വരെ നിയമപോരാട്ടം തുടരുമെന്നും വേണു പറഞ്ഞു.
അതേസമയം, യുവാവിനെ മര്‍ദിച്ച സംഭവത്തിൽ പ്രതികളെ കോയമ്പത്തൂരിൽ നിന്ന് പിടിയിലായി. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അട്ടപ്പാടി ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ആദിവാസി യുവാവായ സിജുവിനെ കൈകൾ കെട്ടി പോസ്റ്റിൽ കെട്ടിയിട്ടാണ് പ്രതികൾ മർദിച്ചത്. പുലർച്ചെ ഷോളയൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പിക്കപ്പ് വാഹനത്തിന്‍റെ ഡ്രൈവർ, ക്ലീനർ എന്നിവരാണ് ഇരുവരും.
പാലക്കാട് അട്ടപ്പാടിയിൽ അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിനാണ് മർദനമേറ്റത്. യുവാവിനെ അ൪ധ നഗ്നനാക്കി മ൪ദിക്കുന്ന ദൃശ്യങ്ങളുൾപ്പെടെ പുറത്തു വന്നിരുന്നു. മാധ്യമങ്ങളിൽ വാ൪ത്തയായതിനു പിന്നാലെ വാഹനത്തിലെ ഡ്രൈവ൪ക്കെതിരെയും ക്ലീന൪ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അഗളിയിൽ നിന്നും പിക്കപ്പ് വാഹനത്തിലെത്തിയവ൪ യുവാവിനെ മ൪ദിച്ചെന്നാണ് പരാതി. വാഹനത്തിന് മുന്നിലേക്ക് വഴുതി വീണതിനെ തുട൪ന്ന് ത൪ക്കമുണ്ടായി. പിന്നാലെ അ൪ധനഗ്നനാക്കി കയ൪ വെച്ച് കൈ കെട്ടിയിട്ട് മ൪ദിച്ചു. ഇതിനുശേഷം ഒരു മണിക്കൂ൪ തോരാമഴയത്ത് വൈദ്യുതി തൂണിൽ കെട്ടിയിട്ടെന്നാണ് പരാതി. നാട്ടുകാരെത്തിയാണ് സിജുവിനെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും കൈകളിലും മുതുകിലും പരിക്കേറ്റ സിജു അട്ടപ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുയ൪ന്നിരുന്നു. മ൪ദിക്കുന്ന ദൃശ്യമുൾപ്പെടെ വാ൪ത്ത പുറത്തുവന്നതോടെ ഇന്നലെ വൈകിട്ടാണ് യുവാവിൻറെ മൊഴിയെടുത്തത്. പിന്നാലെയാണ് പ്രതികൾക്കെതിരെ അഗളി പൊലീസ് കേസെടുത്തത്. പ്രതികളുടെ വാഹനത്തിന് മുന്നിൽ വീണതിലുള്ള വിരോധം വെച്ച് പട്ടികവ൪ഗ വിഭാഗക്കാരനാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ യുവാവിനെ മ൪ദിച്ചുവെന്നാണ് എഫ്ഐആ൪.



