കൊച്ചിയിലെ ഇന്ദിര കാന്റീനിലേക്ക് സമൃദ്ധി@കൊച്ചി ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണം കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വിവാദമായി. സമൃദ്ധിയുടെ ചെലവിലാണ് ഇന്ദിര കാന്റീൻ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ, സമൃദ്ധിയെ സെൻട്രൽ കിച്ചനായി ഉപയോഗിക്കുകയാണെന്നും ഇത് ചെലവ് കുറയ്ക്കാനാണെന്നും മേയർ വിശദീകരിച്ചു.

കൊച്ചി: ഇടപ്പള്ളിയിൽ യുഡിഎഫ് ഭരണസമിതി ആരംഭിച്ച ഇന്ദിര കാന്റീൻ മുന്നോട്ട് പോകുന്നത് ‘സമൃദ്ധി’ പദ്ധതിയുടെ സഹായത്തോടെയെന്ന ആക്ഷേപവുമായി പ്രതിപക്ഷം രം​ഗത്ത്. എറണാകുളം നോർത്തിലെ സമൃദ്ധി@കൊച്ചി ജനകീയ ഹോട്ടലിൽ നിന്ന് ഇന്ദിര കാന്റീനിലേക്ക് ഭക്ഷണം കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം ഉയർന്നത്. കോർപ്പറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് വി എ ശ്രീജിത്ത് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ, സമൃദ്ധി ഹോട്ടലിൽ നിന്നുള്ള ഭക്ഷണം ഇന്ദിര കാന്റീനിലേക്ക് എത്തിക്കുന്നതാണെന്ന് ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രശംസിച്ച ഭക്ഷണം സമൃദ്ധിയിലേതാണ്. സമൃദ്ധിയുടെ ചെലവിലാണ് ഇന്ദിര കാന്റീൻ മുന്നേറുന്നതെന്നും ശ്രീജിത്ത് കുറിച്ചു.

ഇതോടെ ഇന്ദിര കാന്റീൻ ആരംഭിച്ചതിന് പിന്നിലെ യുഡിഎഫ് ഭരണസമിതിയുടെ ലക്ഷ്യങ്ങൾ സംബന്ധിച്ചും ചർച്ചകൾ ശക്തമായി. സമൃദ്ധിയെ ദുർബലപ്പെടുത്തുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്ന വിമർശനവും ഉയരുന്നു. കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്നതാണ് ലക്ഷ്യമെങ്കിൽ, അതേ സേവനം സമൃദ്ധി വഴി തുടരാമായിരുന്നില്ലേ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ സെൻട്രൽ കിച്ചനിൽ നിന്നാണ് ഭക്ഷണം എത്തിക്കുന്നതെന്ന് കൊച്ചി കോർപ്പറേഷൻ മേയർ മിനിമോൾ വ്യക്തമാക്കി. സമൃദ്ധിയിൽ ഉച്ച ഭക്ഷണം മാത്രമാണ് നൽകുന്നത്. ഇന്ദിര കാന്റീനിൽ വളരെ കുറഞ്ഞ തുകയ്ക്ക് ഒരു ദിവസത്തെ മുഴുവൻ ഭക്ഷണവും ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ഇത്ര വലിയ അളവിൽ ഭക്ഷണം എത്തിക്കുന്നതിനുളള വിശാലമായ അടുക്കള സമൃദ്ധിക്കും ഇല്ല, കുടുംബശ്രീ യൂണിറ്റുകളുടെ കൂട്ടായ്മകളിൽ നിന്നുമാണ് ഭക്ഷണമെത്തിക്കുന്നത്. സമൃദ്ധിയെ സെൻട്രൽ കിച്ചനായി കണ്ട് അവിടെ നിന്നാണ് ഇന്ദിരാ ക്യാന്റീനിലേക്കും ഭക്ഷണം എത്തിക്കുന്നത്. കോർപ്പറേഷന്റേതായി സമൃദ്ധി പദ്ധതിയുളളപ്പോൾ എന്താണ് പുറത്ത് നിന്നും ഭക്ഷണം എത്തിക്കേണ്ടതിന്റെ ആവശ്യകതയെന്നും മേയർ ചോദിക്കുന്നു.

സമൃദ്ധിക്ക് സബ്സിഡിയും ലഭിക്കുന്നുണ്ട്. ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ തേർഡ് പാർട്ടിക്ക് കോർപ്പറേഷൻ പണം നൽകി അനാവശ്യ ചെലവ് വരുത്തിവെക്കാൻ ആ​ഗ്രഹിക്കുന്നില്ല. അതിനാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മേയർ വ്യക്തമാക്കി.