കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ മെട്രോ പദ്ധതികൾ നടപ്പാക്കുമെന്നത് യുഡിഎഫ് പ്രകടന പത്രികയിലെ ഒരു പ്രധാന വാഗ്ദാനമാണ്. ഇത് നഗരങ്ങളുടെ സമഗ്ര വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും വഴിവെക്കുമെന്ന് മുന്നണി അവകാശപ്പെടുന്നു. ശബരിമല ആചാര സംരക്ഷണ നിയമം, റബറിന് 300 രൂപ താങ്ങുവില തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.
യുഡിഎഫ് പ്രകടന പത്രികയിലെ വമ്പന്‍ വാഗ്ദാനങ്ങളില്‍ ഒന്നാണ് രണ്ട് നഗരങ്ങളിലെ മെട്രോ പദ്ധതി. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ സമഗ്ര വികസനത്തിന് ഇത് ഗെയിംചേഞ്ചറാകുമെന്ന വാഗ്ദാനമാണ് യുഡിഎഫ് നല്‍കുന്നത്. നഗരത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും വികസനത്തിനും റോഡിലെ തിരക്കിന് പരിഹാരമാകാനും ഇത് മുതല്‍ക്കൂട്ടാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. മെട്രോ പദ്ധതികള്‍ നടപ്പിലാകുന്നതോടെ കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ നോളജ് ഇക്കോണമി കേന്ദ്രങ്ങളായി മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുകയും, നിക്ഷേപകര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുകയും ചെയ്യുമെന്നും അവര്‍ കണക്കുകൂട്ടുന്നു.
മെട്രോകള്‍ വരുന്നത് പുതിയ വ്യവസായങ്ങള്‍ നഗരങ്ങളിലേക്ക് എത്താനും ഐടി, സേവന മേഖലകള്‍ ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കാനും സഹായകമാവും. യുവാക്കള്‍ക്ക് കൂടുതല്‍ ജോലി സാധ്യതകള്‍ ലഭിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കുന്നു. നഗര ഗതാഗതക്കുരുക്ക് കുറയ്ക്കാനും, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം ഉറപ്പാക്കാനും മെട്രോ പദ്ധതികള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ. ദീര്‍ഘകാല നഗര വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ഈ പദ്ധതി നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.
കൂടാതെ, ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നും സ്വര്‍ണക്കൊള്ള കേസ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ യുഡിഎഫ് ഉറപ്പ് നല്‍കുന്നു. റബര്‍ താങ്ങുവില 300 രൂപയായി ഉയര്‍ത്തുമെന്നും കുറഞ്ഞ ചിലവില്‍ ഭക്ഷണം ലഭിക്കുന്ന ഇന്ദിര കാന്റീനുകള്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്നും ഐക്യമുന്നണി പ്രകടനപത്രിക പറയുന്നു.


