കേന്ദ്രമന്ത്രി വി മുരളീധരന്‍റെ കൊവിഡ് പരിശോധന റിസൾട്ട് നെഗറ്റീവ്
കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്തിരുന്ന ശ്രീചിത്ര ആശുപത്രി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മുരളീധരൻ സ്വയം ഹോം ക്വാറന്‍റൈന് വിധേയമായത്.
ദില്ലി: കൊവിഡ് 19 ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഹോം ക്വാറന്‍റൈനില്‍ കഴിയുന്നത് മുൻകരുതലിന്‍റെ ഭാഗമായാണെന്ന് വി മുരളീധരൻ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്തിരുന്ന ശ്രീചിത്ര ആശുപത്രിയിലെ യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് മുന്‍കരുതല്‍ നടുപടിയുടെ ഭാഗമായി സ്വയം ഹോം ക്വാറന്‍റൈന് വിധേയമാകാന്‍ മുരളീധരൻ തീരുമാനിച്ചത്.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ വിദേശത്ത് നിന്ന് മടങ്ങിയ ഒരു ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിന് തൊട്ടുമുമ്പ് കേന്ദ്രമന്ത്രി വി മുരളീധരൻ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പാർലമെന്റും ഓഫീസും ഒഴിവാക്കി വീട്ടിൽ തന്നെ കഴിയാൻ മുരളീധരൻ തീരുമാനിച്ചത്. കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്നും മുൻകരുതലിന്റെ ഭാഗമായി വീട്ടിൽ തുടരുകയാണെന്നും മുരളീധരൻ ട്വീറ്റ് ചെയ്തു. മന്ത്രിയുടെ സന്ദർശനസമയത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും വ്യക്തമാക്കി.
Also Read: കൊവിഡ് മരണം മൂന്ന് ആയി ; കനത്ത ജാഗ്രതയില്‍ രാജ്യം |Live Updates
ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് ശ്രീചിത്ര ആശുപത്രിയിലെ അവലോകന യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തത്. വി മുരളീധരന് പിന്നാലെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിവി രാജേഷും സ്വയം ഹോം ക്വാറന്‍റൈനില്‍ ഇരിക്കാൻ തീരുമാനിച്ചിരുന്നു.
Also Read: കൊവിഡ് മുൻകരുതൽ: വി മുരളീധരന് പിന്നാലെ വിവി രാജേഷും ഐസൊലേഷനിൽ
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക