എറണാകുളത്തെ സിപിഎം നേതാവായ കെജെ ഷൈനും തനിക്കും എതിരായ അപവാദ പ്രചാരണങ്ങളില്‍ പ്രതികരിച്ച് വൈപ്പിന്‍ എംഎല്‍എ കെഎന്‍ ഉണ്ണികൃഷ്ണന്‍.
കൊച്ചി: എറണാകുളത്തെ സിപിഎം നേതാവായ കെജെ ഷൈനും തനിക്കും എതിരായ അപവാദ പ്രചാരണങ്ങളില്‍ പ്രതികരിച്ച് വൈപ്പിന്‍ എംഎല്‍എ കെഎന്‍ ഉണ്ണികൃഷ്ണന്‍. അടിസ്ഥാനമില്ലാത്തതും വ്യാജവുമായ പ്രചാരണത്തിന് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എംബി ഗോപാലകൃഷ്ണന്‍ എന്നയാളാണെന്നും, പിന്നീട് സോഷ്യല്‍ മീഡിയയും ചില പത്രങ്ങളും ഇത് ഏറ്റെടുക്കുകയായിരുന്നെന്ന് എംഎല്‍എ. കൂടാതെ, ആദ്യഘട്ടത്തില്‍ ഈ പ്രചാരണങ്ങളില്‍ ആരുടേയും പേരുകൾ ഉന്നയിച്ചില്ല. അതുകൊണ്ടാണ് നിയമ നടപടികളിലേക്ക് കടക്കാതിരുന്നത്. എന്നാല്‍ തന്‍റെ ചിത്രങ്ങളും പേരും വെച്ചുകൊണ്ടുള്ള പ്രചാരണങ്ങളിലേക്ക് ചിലര്‍ കടന്നും, ഇത് രാഷ്ട്രീയ ജീവിതം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇത് ബോധപൂര്‍വ്വവും രാഷ്ട്രീയ പ്രേരിതവുമാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കെജെ ഷൈനിന്‍റെ പ്രതികരണം
തനിക്കുണ്ടായ സൈബർ ആക്രമണം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറിവോടെയാണെന്നും ഒരു ബോംബ് വരുന്നുണ്ടെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നെന്നും സിപിഎം നേതാവ് കെ ജെ ഷൈൻ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും കെ ജെ ഷൈൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസിന്റെ നിസ്സഹായാവസ്ഥയാണെന്നും അവർ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ലൈംഗിക കുറ്റത്തെയും ആ ലൈഗിക വൈകൃതത്തിന് അടിമപ്പെട്ട എംഎൽഎയും രക്ഷിക്കാൻ പല തരത്തിലും ശ്രമിച്ചിട്ട് കഴിയുന്നില്ല. അപ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു നീക്കത്തിന്റെ ഭാഗമായിട്ടായിരിക്കാം ഇത്തരമൊരു അപവാദ പ്രചാരണം ഉണ്ടായത് എന്നാണ് കരുതുന്നത്- കെ ജെ ഷൈൻ പറഞ്ഞു. സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും കെ ജെ ഷൈൻ പരാതി നൽകിയിട്ടുണ്ട്. വൈപ്പിൻ എംഎൽഎയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കെ ജെ ഷൈൻ ഇന്നലെ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം
സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും. പൊതു പ്രവർത്തക എന്ന നിലയിൽ കോളേജ് കാലഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് ഞാൻ. കേരള സമൂഹം എന്നെ കൂടുതലായി അറിയാൻ തുടങ്ങിയത് കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുതലാണ്. രാഷ്ട്രീയ പ്രവര്‍ത്തക, ജനപ്രതിനിധി, അദ്ധ്യാപക സംഘടനാ നേതാവ് എന്നീ തലങ്ങളില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എന്നെക്കുറിച്ചും എൻ്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തിൽ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഇന്ന് ഒരു പത്രവും ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.
രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യം വച്ച് നടത്തുന്ന നെറികെട്ട, ജീർണ്ണതയുടെ, ഭീരുത്വത്തിൻ്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകൾക്കെതിരായി മ്ലേച്ഛമായ കുപ്രചാരണം നടത്തുന്നവർ എത്ര വികൃത മനസ്ക്കരാണ്? സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ മാനസികമായും സാമൂഹ്യമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, കൂടെയുള്ള ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്നേഹിതരെയും സഹപ്രവര്‍ത്തകരെയും ഒക്കെയാണ്. സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണം. കൂടാതെ പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസം ഉണ്ട്.
ഒരു കാരണവശാലും പൊതു പ്രവർത്തനരംഗത്ത് നിൽക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും നേരിട്ടവരാണ് നമ്മുക്ക് മുമ്പേ സഞ്ചരിച്ചവര്‍. ഈ സാഹചര്യവും നാമൊരുമിച്ച് നേരിടും, മുന്നേറും. ആന്തരിക ജീര്‍ണ്ണതകള്‍ മൂലം കേരള സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായിഎന്‍റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയാണ്.

