കോമോറിയൻ മേഖലയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകുന്നതിൽ തടസമില്ല

തിരുവനന്തപുരം: ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അടുത്ത 24 മണിക്കൂറിൽ 45 മുതൽ 55 km വരെ വേഗതയിൽ കോമോറിയൻ മേഖലയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Add Asianetnews as a Preferred SourcegooglePreferred

29 -09-2019 മുതൽ 30-09-2019 വരെ ഗുജറാത്ത് തീരത്തും അതിനോട് ചേർന്നുള്ള വടക്ക് -കിഴക്ക് അറബിക്കടലിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ മത്സ്യ തൊഴിലാളികൾ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്നാണ് നിർദേശം. എന്നാല്‍, കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകുന്നതിൽ തടസമില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കേരളത്തില്‍ വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണവകുപ്പിന്‍റെ മുന്നറിയിപ്പ്. മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലുമുണ്ടാകുമെന്നും ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. നാളെ (30-09-2019) ഇടുക്കി, മലപ്പുറം വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

സെപ്തംപര്‍ ഒന്നിന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും സെപ്തംബര്‍ രണ്ടിന് ഇടുക്കി, എറണാകുളം, മലപ്പുറം കോഴിക്കോട് ജില്ലകളിലും സെപ്തംബര്‍ മൂന്നിന് ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ ഇടിയും മിന്നലും മഴയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ട് ആണ്. കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും ദുരന്ത നിവാരണവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.