'മാസ്റ്റർ ബ്രെയിൻ', ഫോൺ പരിശോധിക്കാൻ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്, ഇപ്പോ കൈമാറാമെന്ന് ശബരി, കോടതിയിൽ നടന്നത്!
റിമാൻഡ് റിപ്പോർട്ടും കസ്റ്റഡി റിപ്പോർട്ടും ഹാജരാക്കിയ പൊലീസ്, വാട്സാപ്പ് ഉപയോഗിച്ച ഫോൺ കണ്ടെടുക്കാൻ കസ്റ്റഡി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ എം എൽ എ ശബരീനാഥൻ ജാമ്യം നേടി പുറത്തിറങ്ങുന്നത് പൊലീസിന് തിരിച്ചടിയാകുകയാണ്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത് വേഗത്തിൽ നടപടികൾ പൂർത്തിയാക്കിയ പൊലീസ് ശബരിയെ കസ്റ്റഡിയിൽ ലഭിക്കണമെന്ന ആവശ്യവുമായാണ് കോടതിയിലെത്തിയത്. എന്നാൽ മണിക്കൂറുകൾ പിന്നിട്ട വാദങ്ങൾക്കൊടുവിൽ ശബരിക്ക് കോടതി ജാമ്യം അനുവദിച്ചപ്പോൾ പൊലീസിന് അത് ക്ഷീണമായി.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന വധശ്രമ കേസിന്റെ ഗൂഢാലോചനയിലെ നിർണായക സാന്നിധ്യം ശബരിനാഥനാണെന്നും സംഭവത്തിന്‍റെ മാസ്റ്റർ ബ്രെയിൻ ആണെന്നും പൊലീസ് വാദിച്ചു. റിമാൻഡ് റിപ്പോർട്ടും കസ്റ്റഡി റിപ്പോർട്ടും ഹാജരാക്കിയ പൊലീസ്, വാട്സാപ്പ് ഉപയോഗിച്ച ഫോൺ കണ്ടെടുക്കാൻ കസ്റ്റഡി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. മറ്റ് പ്രതികൾക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ ശബരീനാഥനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ഫർസീൻ മജീദിന് ശബരീനാഥ് നിർദേശം നൽകിയെന്നും നിരവധി തവണ പ്രതികളെ ഫോണിൽ വിളിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ശബരീനാഥന്റെ ജാമ്യം: പൊളിഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ്
എന്നാൽ ഫോൺ ഇപ്പോൾ തന്നെ കോടതിക്ക് കൈമാറാമെന്നായിരുന്നു ശബരീനാഥന്റെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചിരുന്നെങ്കിൽ ഫോൺ അപ്പോൾ തന്നെ നൽകുമായിരുന്നു എന്നും ശബരീനാഥൻ അറിയിച്ചു. പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ ശബരീനാഥൻ എതിർത്തു. അറസ്റ്റ് നിയമപരമായിരുന്നില്ലെന്നും വാദിച്ചു. വാദം പൂർത്തിയായി മണിക്കൂറുകൾക്ക് ശേഷമാണ് ശബരിനാഥന് കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിട്ടത്. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഫോൺ ഹാജരാക്കണമെന്നതാണ് മറ്റൊരു ഉപാധി. അരലക്ഷം രൂപയുടെ ബോണ്ടും കോടതി നിർദേശിച്ചിട്ടുണ്ട്.
'എന്തൊരു ഭീരുവാണ് ഈ കേരളത്തിന്റെ മുഖ്യമന്ത്രി', ശബരീനാഥന്റെ അറസ്റ്റിൽ ബൽറാം
കേസിൽ രാവിലെ അറസ്റ്റിലായ ശബരീനാഥനെ വൈകീട്ടാണ് കോടതിയിൽ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ശംഖുമുഖം എ സി പിക്ക് മുന്നിലെത്താൻ ശബരീനാഥനോട് നിർദേശിച്ചിരുന്നു.10.40 ന് ശബരീനാഥൻ ചോദ്യം ചെയ്യലിന് ഹാജരായി.11 മണിക്ക് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശബരീനാഥന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നു. അറസ്റ്റിന് സാധ്യതയുണ്ടെന്നായിരുന്നു അഭിഭാഷകൻറെ വാദം. അറസ്റ്റിനെ കുറിച്ച് പ്രോസിക്യൂഷൻ ആ സമയം വ്യക്തമായ വിവരം പറഞ്ഞതുമില്ല. ഹർജി പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് 11.15 ഓടെ കോടതി നിർദ്ദേശിച്ചു. ഇതിനിടെ പൊലീസുമായി സംസാരിച്ച സർക്കാർ അഭിഭാഷകൻ, മുൻ എം എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ശബരീനാഥന്റെ അറസ്റ്റ് വിവരം പുറത്തറിഞ്ഞത്.
അതേസമയം ശബരീനാഥന് ജാമ്യം ലഭിച്ചതിന് പിന്നാലെ വഞ്ചിയൂര്‍ കോടതിക്ക് മുന്നിൽ സി പി എം - ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തിയത് നേരിയ സംഘർഷാവസ്ഥക്ക് ഇടയാക്കി. ശബരി ജാമ്യം ലഭിച്ചെന്ന വിവരം പുറത്ത് വന്നതോടെയാണ് സ്ഥലത്ത് പ്രതിഷേധമുണ്ടായത്. പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും കോടതി പരിസരത്തേക്കെത്തി മുദ്രാവാക്യം വിളിച്ചു. രണ്ട് കൂട്ടരും പരസ്പരം പ്രകോപന പരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥയിലേക്ക് എത്തി. കോടതി പരിസരത്ത് വൻ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.