വാഗ്ദാനങ്ങളിൽ ചാടി വീഴുന്നവരെ, തട്ടിപ്പുകാരിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ശ്രദ്ധ വേണം! ബുദ്ധി ഉപദേശിച്ച് പൊലീസ്
ജോലി അവസരങ്ങൾ ഇന്റർനെറ്റിൽ തിരയുന്നവരുടെയും പണത്തിന് ആവശ്യമുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. തുടർന്ന് അവരെ ബന്ധപ്പെട്ട് ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകുന്നു.
![work from home and earn money fraud cases rises police instructions btb work from home and earn money fraud cases rises police instructions btb](https://static-ai.asianetnews.com/images/01frmd10s06e1z473wy09xahyx/gfhf65-jpg_363x203xt.jpg)
തിരുവനന്തപുരം: വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്. വീട്ടിലിരുന്ന് പണം സമ്പാദിക്കാം. അല്ലെങ്കിൽ ചെയ്യുന്ന തൊഴിലിനോടൊപ്പം കൂടുതൽ നേരം ജോലി ചെയ്ത് അധിക വരുമാനം ഉണ്ടാക്കാം എന്നൊക്കെയുള്ള പരസ്യങ്ങൾ നാം ധാരാളം കാണാറുണ്ട്. എന്നാൽ ഇതിൽ പലതും തട്ടിപ്പ് ആയിരിക്കും എന്നതാണ് സത്യം.
ജോലി അവസരങ്ങൾ ഇന്റർനെറ്റിൽ തിരയുന്നവരുടെയും പണത്തിന് ആവശ്യമുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. തുടർന്ന് അവരെ ബന്ധപ്പെട്ട് ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകുന്നു. ഇതിൽ വീഴുന്നവരുടെ കയ്യിൽ നിന്ന് ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളും സ്വകാര്യ വിവരങ്ങളും വാങ്ങുകയോ രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ തുക ആവശ്യപ്പെടുകയോ ചെയ്യുന്നു.
ചില അവസരങ്ങളിൽ എന്തെങ്കിലും ജോലി നൽകുമെങ്കിലും പ്രതിഫലമായി വളരെ കുറഞ്ഞ തുക നൽകുകയോ പണം നൽകാതിരിക്കുകയോ ചെയ്യുന്നു. നിതാന്തജാഗ്രത പുലർത്തിയാൽ മാത്രമേ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. തൊഴിൽ നൽകുന്ന സ്ഥാപനത്തിന്റെ വിശദവിവരങ്ങൾ ശേഖരിച്ച് അത് ഇന്റർനെറ്റിൽ അന്വേഷിക്കണമെന്ന് പൊലീസ് നിർദേശിച്ചു.
സ്ഥാപനത്തിന്റെ സ്ഥലം മനസ്സിലാക്കി ഗൂഗിൾ മാപ്പ് വഴി അങ്ങനെ ഒരു ഓഫീസ് ഉണ്ടോയെന്ന് മനസിലാക്കണം. ഇതൊക്കെയാണ് സ്ഥാപനത്തിന്റെ ആധികാരികത മനസിലാക്കാനുള്ള വഴി. സ്ഥാപനത്തിന്റെ പേര് ഇന്റർനെറ്റിൽ തിരയുമ്പോൾ നിങ്ങൾ വ്യാജ വെബ്സൈറ്റിലേയ്ക്ക് നയിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മനസിലാക്കണം. തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ സൈബർ പൊലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുക. ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ വിവരം അറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും കേരള പൊലീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം