സ്‌പോര്‍ട്‌സ് സെന്റര്‍ അടച്ചു പൂട്ടുമെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി എ.സി മൊയ്ദീന്‍

ഇടുക്കി: മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്‌പോര്‍ട്‌സ് സെന്റര്‍ അടച്ചു പൂട്ടുമെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കായികവകുപ്പ് മന്ത്രി എ.സി മൊയ്ദീന്‍. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള സ്റ്റേഡിയം സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി തയാറാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനും അഭിപ്രായങ്ങള്‍ ആരായുന്നതിനുമായാണ് മന്ത്രി എത്തിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങള്‍ മൂന്നാറില്‍ നടത്തുന്നതിനും കായിക പ്രതിഭകള്‍ക്ക് പരിശീലനം നല്‍കുന്നതിനും ലക്ഷ്യമിട്ട് ആധുനിക സംവിധാനങ്ങളോട് കൂടിയുള്ള സ്റ്റേഡിയം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി. 

പതിനഞ്ച് ഏക്കര്‍ ചുറ്റളവില്‍ സ്ഥലമുള്ള മൈതാനത്തില്‍ ലോക നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കുന്നതിനും കായിക മികവിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും ഉതകുന്ന വിധത്തില്‍ സ്ഥലം പരിശോധിച്ച് പ്രോജക്ട് തയാക്കുന്നതിനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇവരുടെ പക്കല്‍ നിന്നും റിപ്പോര്‍ട്ട്‌ ലഭിക്കുന്നമുറയ്ക്ക് നയപരമായ തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. 300 കോടി രൂപയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. 

സിമ്മിങ്ങ് ഫൂള്‍, ഇന്‍ഡോര്‍ സ്‌റ്റേഡിയം, ഹെല്‍ത്ത് ക്ലബ്, ജിംനേഷ്യം, ഗസ്റ്റ് റൂം, കിച്ചന്‍, സ്റ്റാഫ് കോട്ടേഴ്‌സ്, ഡോര്‍മറ്ററി, ഫുട്ബോള്‍ മൈതാനം, സ്‌പോട്സ് മെഡിസന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ എന്നിവയാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. മൂന്നാറിന്റെ കാലവസ്ഥക്ക് അനുയോജ്യമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈകൊള്ളുകയാണ്. 

എസ് രാജേന്ദ്രന്‍ എംഎല്‍എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, ഗവണ്‍മെന്റ് സെക്രട്ടറി ടി ഒ സൂരജ്. ബോര്‍ഡംഗം എം ആര്‍ രജ്ഞിത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ ഇന്‍-ചാര്‍ജ് എല്‍ മായാദേവി, ജില്ലാ പ്രസിഡന്റ് കെ എല്‍ ജോസഫ്, സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, ഏരിയ സെക്രട്ടറി കെ കെ വിജയന്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.