സൈരന്ധ്രി അപമര്യാദയായി ഫോണില്‍  സംസാരിച്ചതിന്‍റെ വോയ്‌സ് റെക്കോര്‍ഡര്‍ പ്രജിത്ത് കാരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കിയിരുന്നു.

അമ്പലപ്പുഴ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെ അപമാനിച്ച ജോയിന്‍റ് ബി ഡി ഒക്കെതിരെ അച്ചടക്ക നടപടി. തദ്ദേശസ്വയം ഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിയാണ് ഗ്രാമവികസന കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രജിത്ത് കാരിക്കലിനെ അപമാനിച്ച കേസിലാണ് ജോയിന്‍റ് ബി ഡി ഒ. സി സൈരന്ധ്രിക്കെതിരെയുള്ള അച്ചടക്ക നടപടി അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയത്. 

ഹരിപ്പാട് ജോയിന്‍റ് ബി ഡി ഒ ആയ സൈരന്ധ്രി അമ്പലപ്പുഴ ബ്ലോക്കില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് പല വേദികളിലും ആക്ഷേപിച്ചു സംസാരിച്ചിരുന്നു. ഇത് സംബന്ധിച്ച് പ്രജിത്ത് കാരിക്കല്‍ നല്‍കിയ പരാതിയെത്തുടര്‍ന് ഇവരെ കണ്ണൂര്‍ ജില്ലയിലേക്ക് സ്ഥലം മാറ്റാന്‍ ഉത്തരവായി. ഈ ഉത്തരവിന്മേല്‍ സൈരന്ധ്രി നല്‍കിയ അപേക്ഷ പരിഗണിച്ച് സ്ഥലം മാറ്റം ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് ജോയിന്‍റ് ഡവലപ്പ്‌മെന്റ് കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തു. 

ഇദ്ദേഹത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ജോയിന്‍റ് ബി ഡി ഒ കുറ്റക്കാരിയാണെന്നും ഇവര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍ താന്‍ തെറ്റുകാരിയല്ലെന്നും പ്രസിഡന്‍റിനെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. തന്നെ ഹരിപ്പാട് ബ്ലോക്കില്‍ത്തന്നെ തുടരാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ സൈരന്ധ്രി അപമര്യാദയായി ഫോണില്‍ സംസാരിച്ചതിന്‍റെ വോയ്‌സ് റെക്കോര്‍ഡര്‍ പ്രജിത്ത് കാരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ഗ്രാമവികസന കമ്മീഷണര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സൈരന്ധ്രിക്കെതിരെ അച്ചടക്ക നടപടി പൂര്‍ത്തിയാക്കാനും ഇവരെ ജില്ലയിലെ മറ്റേതെങ്കിലും ബ്ലോക്കിലേക്ക് മാറ്റാനും അണ്ടര്‍ സെക്രട്ടറി ഉത്തരവിട്ടത്.