ജില്ലയിലെ അണക്കെട്ടുകളെല്ലാം സംഭരണശേഷിയുടെ പരമാവധി പരിതിയിലേക്ക് അടുക്കുകയാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ​

വയനാട്: കനത്ത മഴയേ തുടർന്ന് വയനാട്ടില്‍ വന്‍കൃഷിനാശം. വാഴ, ഇഞ്ചി കൃഷികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായിരിക്കുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 15.72 കോടി രൂപയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ട്. ജില്ലയിലെമ്പാടും നടീല്‍ ജോലികള്‍ നടക്കുന്ന സമയം കൂടിയായതിനാല്‍ മഴ കാരണം പലയിടത്തം ഞാറ് നടാനായിട്ടില്ല. നടീലിന് ഒരുക്കിയിട്ട പാടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. 

പനമരം, മാനന്തവാടി, മേപ്പാടി, കല്ലൂര്‍ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ജൂലൈ 6 മുതല്‍ 12 വരെ 555.23 മില്ലിമീറ്റര്‍ മഴയാണ് വയനാട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 41 ദുരിതാശ്വാസ ക്യാമ്പുകളിലായി 2681 പേരെ പാര്‍പ്പിച്ചു. പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞതിനാല്‍ ആളുകള്‍ക്ക് സമീപമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

പുഴകള്‍, തോടുകള്‍, മറ്റു വെള്ളക്കെട്ടുകള്‍ എന്നിവിടങ്ങളിലിറങ്ങരുതെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ബാണാസുര സാഗര്‍ അണക്കെട്ടില്‍ 773.3 എം.എസ്.എല്ലും കാരാപ്പുഴ അണക്കെട്ടില്‍ 758.20 എം.എസ്.എല്‍ വെള്ളവുമാണുള്ളത്. ജില്ലയിലെ ണക്കെട്ടുകളെല്ലാം സംഭരണശേഷിയുടെ പരമാവധി പരിതിയിലേക്ക് അടുക്കുകയാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.