രഹസ്യമൊഴിയെടുത്ത ശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുക.

പത്തനംതിട്ട: ഓർത്തഡോക്സ് വൈദികർക്കെതിരായ ബലാത്സംഗകേസിൽ യുവതിയുടെ രഹസ്യമൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയേക്കും. രഹസ്യമൊഴിയെടുത്ത ശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവല്ല കോടതിയിൽ ഇന്നലെ ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചെന്നാണ് സൂചന. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നാലു വൈദികർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ഒഴിവാക്കാൻ വൈദികർ ഇന്ന് കോടതിയെ സമീപിക്കും. പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് സാധ്യത. 

കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്ന ബലാൽസംഗമെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകുന്നതിന് മുൻപും ഒരു വൈദികൻ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് വീട്ടമ്മ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.​അഞ്ച് വൈദികർക്കെതിരയാണ് ലൈംഗിക പീഡനം സംബന്ധിച്ച ആരോപണം ഉയർന്നത്. എന്നാല്‍ ഫാ. ജെയ്സ് കെ.ജോർജ്ജ്, ഫാ. എബ്രാഹം വർഗ്ഗീസ്, ഫാ.ജോണ്‍സണ്‍ വി.മാത്യു, ഫാ.ജോബ് മാത്യു എന്നീ നാല് പേര്‍ക്കെതിരെ മാത്രമാണ് വീട്ടമ്മ മൊഴി നൽകിയത്.

ഇടവക വികാരിയായിരുന്ന എബ്രാഹം വർഗീസ് 16 വയസ്സുമുതൽ തന്നെ പീഡിപ്പിച്ചിരുന്നു. ഇക്കാര്യം വിവാഹ ശേഷം ഫാ.ജോബ് മാത്യുവിനോട് കുമ്പസാരിച്ചു. ഇതിന് ശേഷം ഇക്കാര്യം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി പലവട്ടം ജോബ് മാത്യു പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവിനോട് വൈദികരുടെ ചൂഷണം തുറന്ന് പറഞ്ഞതായി സ്ത്രീ മൊഴി നൽകി. ഇതോടെ ഇവരുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷിണിപ്പെടുത്തി ഫാ.ജോണ്‍സണ്‍ വി.മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ചിന്‍‌റെ റിപ്പോർട്ടിൽ പറയുന്നു.