ചെലവൂർ സ്വദേശിനി കട്ടക്കയം വീട്ടിൽ സലിനെയാണ് (48) കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: പലിശ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ സ്ത്രീ അറസ്റ്റിൽ. ചെലവൂർ സ്വദേശിനി കട്ടക്കയം വീട്ടിൽ സലിനെയാണ് (48) കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻപ് എൽഐസി ഏജൻറായി പ്രവർത്തിച്ച ഇവർ കോഴിക്കോട് ചെറൂട്ടിറോഡിലെ സെന്‍റ് വിൻസെൻറ് ഹോമിൽ താമസിക്കുന്ന 20-ഓളം അന്തേവാസികളിൽ നിന്നായി കഴിഞ്ഞ മാർച്ചിൽ 12.50 ലക്ഷം രൂപ വാങ്ങുകയായിരുന്നു. 

50,000 രൂപക്ക് പ്രതിമാസം 5,000 രൂപ തോതിൽ പലിശ നൽകുമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയിരുന്നത്. പണം കൈമാറിയിട്ടും രേഖയോ മറ്റോ നൽകാതായതോടെ പണം നൽകിയവർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തതോടെ ഇവർ 6.50 ലക്ഷം രൂപ ബന്ധപ്പെട്ടവർക്ക് തിരിച്ചു നൽകി. ആറ് ലക്ഷം രൂപ കൂടി തിരിച്ച് കിട്ടാനുള്ളത്. കോഴിക്കോട്ടെ കോടതിയിൽ ഹാജരാക്കിയ സലിനെ റിമാന്‍റ് ചെയ്തു. എസ്ഐ ബാബുവിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.