രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
- രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പല പ്രദേശങ്ങളിലും വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിൽ. കോഴിക്കോട് മീഞ്ചന്ത വട്ടക്കിണർ സ്വദേശി മാമ്പറ്റ വീട്ടിൽ പ്രബീഷിനെ (36)യാണ് നടക്കാവ് പണിക്കർ റോഡിൽ നാലാം നമ്പർ റെയിൽവേ ഗേറ്റ് പരിസരത്ത് വച്ച് പിടികൂടിയത്. നടക്കാവ് എസ്ഐ നിധീഷിന്‍റെ നേതൃത്വത്തിലുളള പൊലീസും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ ആന്‍റി നാർകോട്ടിക് സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. രണ്ട് കിലോയിലധികം കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു.
ജില്ലയിലെ വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് അധ്യയന വർഷാരംഭം മുതൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ മഹേഷ് കുമാർ കാളിരാജിന്‍റെ നിർദേശത്തെ തുടർന്ന് ജില്ലയിലെ ലഹരി - മയക്കുമരുന്ന് മാഫിയക്കെതിരായ അന്വേഷണം പൊലീസ് കൂടുതൽ ഊർജിതമാക്കിയിരുന്നു. അന്വോഷണത്തിന്‍റെ ഭാഗമായി പൊലീസിന്‍റെ നിരീക്ഷണത്തിലുണ്ടായിരുന്നയാളാണ് അറസ്റ്റിലായ പ്രബീഷ്. തമിഴ്നാട്ടിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കോഴിക്കോട്ടെത്തിച്ച് രണ്ട് കിലോയുള്ള പായ്ക്കറ്റുകളിലാക്കി ചില്ലറ വിൽപ്പനക്കാർക്ക് കൈമാറ്റം ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച തമിഴ്നാട്ടിൽ നിന്ന് എത്തിച്ച കഞ്ചാവ് ചില്ലറ വിൽപനക്കാർക്ക് കൈമാറ്റം ചെയ്യാനായി നടക്കാവിലെത്തിയപ്പോഴാണ് ഇയാൾ പൊലീസിന്‍റെ വലയിലായത്. വർഷങ്ങളായി കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ചു വരുന്ന ഇയാൾ തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് നിയമ വിരുദ്ധമായി കഞ്ചാവ് കച്ചവടത്തിലേക്ക് കടന്നത്. ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങിക്കുന്നവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി കോഴിക്കോട് നടക്കാവ് സിഐ ടി.കെ. അഷ്റഫ് അറിയിച്ചു. സീനിയർ സിപിഒ ശശികുമാർ. പി.കെ, സിപിഒ മാരായ ബാബു. ടി.കെ, ഹാദിൽ. കെ ആന്‍റി നാർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ രാജീവ്. കെ, നവീൻ എൻ, ജോമോൻ. കെ.എ, സുമേഷ് എ.വി, ജിനേഷ്. എം, സോജി. പി, രതീഷ്. കെ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രബീഷിനെ പിടികൂടിയത്.