കുട്ടികളില്‍ കണ്ടുവരുന്ന അപസ്മാരത്തിനാണ് ഈ മരുന്ന് 500 രോഗികളില്‍ ഗുണപരമായ മാറ്റം കണ്ടു

വാഷിംഗ്ടണ്‍: മാരിജുവാനയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ആദ്യ മരുന്നായ എപിഡയോലെക്‌സിന് യു.എസ് അംഗീകാരം നല്‍കി. കുട്ടികളില്‍ കണ്ടുവരുന്ന ഗുരുതരമായ രണ്ടു തരം അപസ്മാര രോഗങ്ങള്‍ക്കാണ് ഈ മരുന്ന് ഉപയോഗിക്കുക. ടിഎച്ച്‌സി വളരെ കുറഞ്ഞ അളവില്‍ മാത്രം അടങ്ങിയിട്ടുള്ളതിനാല്‍ ഈ മരുന്ന് ലഹരിയുണ്ടാക്കില്ലെന്നും അതിനാല്‍ ഭയപ്പെടാനില്ലെന്നും ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം (എഫ്.ഡി.എ) വ്യക്തമാക്കി. 

'കഞ്ചാവിനുള്ള അംഗീകാരമല്ല, മറിച്ച് അതില്‍ നിന്ന് പ്രത്യേകമായി ഉത്പാദിപ്പിച്ചെടുക്കുന്ന മരുന്നുകള്‍ക്കാണ് ഇതിലൂടെ അംഗീകാരം നല്‍കുന്നത്'

രണ്ട് വയസുമുതലുള്ള കുട്ടികള്‍ക്കാണ് എപിഡയോലെക്‌സ് ഉപയോഗിക്കാനാവുക. നിലവില്‍ 45,000ത്തോളം രോഗികളാണ് മരുന്നില്ലാതെ ഈ രോഗങ്ങള്‍ കൊണ്ട് യുഎസില്‍ വലയുന്നത്. മാരിജുവാനയില്‍ നിന്ന് ഫലപ്രദമായ മരുന്നുകള്‍ ഉത്പാദിപ്പിക്കാനാകുമെന്നതിന്‍റെ തെളിവാണ് എപിഡയോലെക്‌സിന്‍റെ കണ്ടുപിടിത്തമെന്ന് എഫ്.ഡി.എ കമ്മീഷ്ണര്‍ സ്‌കോട്ട് ഗോട്‍ലിയെബ് പറഞ്ഞു. 

കഞ്ചാവിനുള്ള അംഗീകാരമല്ല, മറിച്ച് അതില്‍ നിന്ന് പ്രത്യേകമായി ഉത്പാദിപ്പിച്ചെടുക്കുന്ന മരുന്നുകള്‍ക്കാണ് ഇതിലൂടെ അംഗീകാരം നല്‍കുന്നതെന്നും സ്‌കോട്ട് പറഞ്ഞു. മൂന്ന് തവണകളിലായി പരീക്ഷിച്ച മരുന്ന് 500 രോഗികളില്‍ ഗുണപരമായ ഫലമുണ്ടാക്കി.