എയ്ഡ്‌സ് ചികില്‍സിച്ച് ഭേദമാക്കുവാനുള്ള ശാസ്ത്രലോകത്തിന്‍റെ ശ്രമം വിജയത്തിലേയ്ക്ക് എത്തിയതായി റിപ്പോര്‍ട്ട്. പുതിയ മരുന്ന് ഉപയോഗിച്ചു 44 കാരന്‍റെ രോഗം പൂര്‍ണ്ണമായി സുഖപ്പെട്ടതായി ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 50 എച്ച്‌ഐവി ബാധിതരില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ പൂര്‍ണ്ണഫലം അറിയണമെങ്കില്‍ കുറെക്കൂടി കാത്തിരിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

അതുകൊണ്ടു തന്നെ രോഗം ഭേദമായ മധ്യവയ്‌സകനെക്കുറിച്ചും പുതിയ മരുന്നിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഔദ്യോഗിമായി പുറത്തുവിട്ടിട്ടില്ല. 

ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ഇംപീരിയല്‍ കോളേജ് , ലണ്ടന്‍ യൂണിവേഴ്‌സിറ്റി കിംഗ്‌സ് കോളേജ് എന്നിവരാണു ഗവേഷണപങ്കാളികള്‍. ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ആണ് പഠനത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കിയത്. 

ലോകത്ത് തന്നെ ആദ്യമായാണ് ഒരു എച്ച്ഐവി രോഗിയുടെ രക്തത്തില്‍ നിന്നും തീര്‍ത്തും വൈറസ് സാന്നിധ്യം ഇല്ലാതാകുന്നു എന്നാണ് പഠനത്തില്‍ പങ്കാളിയായ ബ്രിട്ടീഷ് നാഷണല്‍ ഇന്‍സ്റ്റ്യുട്ട് ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ച് ഓഫീസ് എംഡി മാര്‍ക്ക് സാമുവല്‍സ് സണ്ടേ ടൈംസിനോട് പറയുന്നു. 

എന്നാല്‍ പഠനത്തിന്‍റെ ആദ്യഘട്ടത്തിലെ വലിയ വിജയമാണ് ഇതെന്നും, വൈകാതെ ഇതില്‍ കൂടുതല്‍ വാര്‍ത്തകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളിലുമാണ് ഏറ്റവും അതികം എയ്ഡ്സ് ബാധിതര്‍ ഉള്ളത്.