ഗർഭപാത്രം മാറ്റിവെച്ച സ്ത്രീ അമേരിക്കയിൽ ആദ്യമായി കുഞ്ഞിന് ജന്മം നൽകി. ഡല്ലാസിലെ ബെയ്ലർ യൂനിവേഴ്സിറ്റി മെഡിക്കൽ സെന്‍ററിൽ നടത്തിയ ക്ലിനിക്കൽ ട്രയലിലാണ് സ്ത്രീ കുഞ്ഞിന് ജന്മം നൽകിയത്. ഇവരുടെ പ്രവർത്തനക്ഷമമല്ലാത്ത ഗർഭപാത്രം നീക്കുകയും മറ്റൊരു സ്ത്രീ ദാനം നൽകിയ ഗർഭപാത്രം ഇവരിലേക്ക് മാറ്റിവെക്കുകയുമായിരുന്നു.
കുട്ടികൾ ഇല്ലാത്തവർക്ക് അതിന് അവസരം എന്ന നിലയിലാണ് ടെയ്ലർ സെയിലർ എന്ന സ്ത്രീ ഗർഭപാത്രം ദാനം നൽകിയത്. ഗർഭപാത്രം മാറ്റിവെച്ചുള്ള ഗർഭധാരണ ശ്രമത്തിൽ അമേരിക്കയിൽ പരീക്ഷണം നടന്നുവരികയാണെങ്കിലും ആദ്യമായാണ് ഇതുവഴി സ്ത്രീക്ക് കുഞ്ഞിക്കാല്‍ കാണാൻ ഭാഗ്യമുണ്ടായത്. നേരത്തെ സ്വീഡനിൽ പരീക്ഷണം വിജയം കണ്ടിട്ടുണ്ട്.
ഒരു ദിവസം തന്റെ കുഞ്ഞുങ്ങൾക്ക് പുറമെ തന്നെ ഏറെ ആഹ്ലാദവാനാക്കിയ കുഞ്ഞിന്റെ കരച്ചിലാണ് ഇപ്പോൾ താൻ കേട്ടതെന്നാണ് ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഗ്രിഗറി മെക്കന്ന പ്രതികരിച്ചത്. ഗർഭപാത്രം മാറ്റിവെച്ചവർ അടുത്ത ആർത്തവകാലത്തിനായി കാത്തിരിക്കണം. സാധാരണഗതിയിൽ നാലാഴ്ച കൊണ്ട് ആർത്തവം സംഭവിക്കും. എങ്കിൽ മാത്രമേ മാറ്റിവെക്കൽ വിജയകരമായി എന്ന് പറയാനാകൂ. പിന്നീടാണ് ഐ.വി.എഫ് ചികിത്സാ രീതിയിലൂടെ ഗർഭധാരണം നടത്താൻ ശ്രമിക്കുന്നത്.
