ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് ഒരു യുവതിയുടെ ലഗ്ഗേജില്‍ നിന്ന് ഒരുകൂട്ടം പാമ്പുകളെ കണ്ടെത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. മലേഷ്യയിലെ ക്വലാലംപൂരില്‍ നിന്ന് ചെന്നൈയിലെത്തിയതാണ് യുവതി

ഏത് ജീവികളെയാണെങ്കിലും ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക നിയമാനുമതി എടുക്കേണ്ടതുണ്ട്. ഇങ്ങനെ നിയമപരമായ അനുമതി ലഭിക്കുകയും എളുപ്പമല്ല. കാരണം ഓരോ രാജ്യങ്ങളിലും കൈവശം വയ്ക്കാനോ വളര്‍ത്താനോ അനുമതിയുള്ള മൃഗങ്ങള്‍ വ്യത്യസ്തമായിരിക്കും. 

അതുപോലെ തന്നെ വളര്‍ത്തുന്നതിന് അല്ലാതെയും മൃഗങ്ങളെ കടത്തുന്നുണ്ട് എന്നതിനാല്‍ തന്നെ ഇക്കാര്യത്തില്‍ നിയമങ്ങളെല്ലാം മിക്കയിടങ്ങളിലും കര്‍ശനമായിരിക്കും. എങ്കിലും എല്ലാ നിയമസംവിധാനങ്ങളുടെയും കണ്ണ് വെട്ടിച്ചാണ് ഇത്തരത്തില്‍ ജീവികളെയോ മൃഗങ്ങളെയോ കടത്താറ്. 

ഇപ്പോഴിതാ ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് ഇതുപോലെ ഒരു യുവതിയുടെ ലഗ്ഗേജില്‍ നിന്ന് ഒരുകൂട്ടം പാമ്പുകളെ കണ്ടെത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. മലേഷ്യയിലെ ക്വലാലംപൂരില്‍ നിന്ന് ചെന്നൈയിലെത്തിയതാണ് യുവതി. 

എയര്‍പോര്‍ട്ടില്‍ വച്ച് സംശയം തോന്നിയ ഉദ്യോഗസ്ഥരാണ് ഇവരുടെ ലഗ്ഗേജ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയ്ക്കിടെ ബാഗിനകത്ത് വ്യത്യസ്ത ബോക്സുകളിലായി വച്ചിരുന്ന ഇരുപത്തിരണ്ടോളം പാമ്പുകളെ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. 

ഓരോ പാമ്പും ഓരോ ഇനത്തില്‍ പെട്ടതാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. പാമ്പുകള്‍ക്ക് പുറമെ ഒരു ഓന്തിനെയും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അനധികൃതമായ ജീവി കടത്ത് പിടിച്ചതിനെ തുടര്‍ന്ന് യുവതിയെ കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്. 

എന്തിനാണ് ഇവര്‍ പാമ്പുകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും എങ്ങനെയാണ് ഇവര്‍ ഈ പദ്ധതി നടപ്പിലാക്കിയതെന്നതുമെല്ലാം ഇനിയുള്ള വിശദമായ ചോദ്യംചെയ്യലില്‍ മാത്രമേ വ്യക്തമാകൂ. ഏതായാലും വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡയയില്‍ അടക്കം വന്നുകഴിഞ്ഞിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പാമ്പുകളെ പിടികൂടാനുപയോഗിക്കുന്ന ദണ്ഡുകളുപയോഗിച്ച് പാമ്പുകളെ ഓരോന്നിനെയായി ബോക്സിനകത്ത് നിന്ന് പുറത്തേക്കിട്ട് സുരക്ഷിതമായി മാറ്റുന്നതാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. 

Also Read:- പച്ച ചിക്കൻ കഴിക്കുന്ന യുവാവ്; സംഭവം 'വൈറല്‍' ആണിപ്പോള്‍...

ആനയാണോ മാറേണ്ടിയിരുന്നത് അത് കയ്യേറിയവരാണോ? | K A Shaji