116-ാം വയസിലെ മറിയാമ്മ മുത്തശ്ശിയുടെ പിറന്നാൾ ദിനം; പറയാനുണ്ട് കഥകളേറെ!
നൂറ്റിപ്പത്തിനാറിൻ്റെ നിറവിൽ മറിയാമ്മ മുത്തശ്ശി, പിറന്നാൾ ആഘോഷമാക്കി ബന്ധുക്കൾ, അഞ്ച് തലമുറകൾ ഒത്തുകൂടി, കൃത്യനിഷ്ഠയുള്ള ജീവിതം ആരോഗ്യ രഹസ്യമെന്ന് മക്കൾ

നൂറിലധികം പേരക്കുട്ടികളുമൊത്ത് ഒരു പിറന്നാൾ ആഘോഷം. 116 വയസ്സിലേക്കെത്തിയ മലപ്പുറം മേലാറ്റൂരിലെ മറിയാമ്മ മുത്തശ്ശിയുടെ പിറന്നാൾ വിശേഷങ്ങൾ വലിയ അപൂർവമായ സന്തോ കാഴ്ചയായി. മക്കൾ, പേരക്കുട്ടികൾ, അവരുടെ കൊച്ചുമക്കൾ. അഞ്ച് തലമുറ ഒരുമിച്ചാണ് ഓണാവധിക്ക് പാപ്പാലിൽ തറവാട്ടിൽ പിറന്നാളാഘോഷം ഒരുത്സവമാക്കി മാറ്റിയത്.
ഈ വേളയിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘവും കുടുംബത്തിനൊപ്പം ചേർന്നു. പുതിയ തലമുറയുടെ ട്രെന്‍റിനൊപ്പം ഫ്രീക്ക് ലുക്കിൽ ചെറു പുഞ്ചിരിയുമായി മുത്തശ്ശി വേദിയിലേക്ക് എത്തി. പിറന്നാൾ ആശംസകളും പിന്നണിയിൽ കുടുംബാംഗങ്ങൾ മുഴുവനും. കൂളിങ് ഗ്ലാസും വച്ച് ഗമയിലിരിക്കുന്ന മുത്തശ്ശിയോട്, പ്രായം ചോദിച്ചപ്പോൾ കുസൃതികലർത്തിയുള്ള മറുപടി. ആദ്യം എനിക്കറിയില്ലെന്ന് പറഞ്ഞു, 100 വയസ് കഴിഞ്ഞോ എന്ന ചോദ്യത്തിന് ഏയ്.. ചെറിയ പ്രായമല്ലേയെന്ന മട്ടിൽ മറുപടിയെത്തി.
കൃത്യനിഷ്ടയോടെയുള്ള ജീവിതമാണ് മുത്തശ്ശിയുടെ ആരോഗ്യ രഹസ്യമെന്ന് മക്കൾ പറയുന്നു. വിശ്വാസ പ്രമാണ പ്രർത്ഥന വള്ളി പുള്ളി തെറ്റാതെ പ്രാർത്ഥിക്കും. എനിക്ക് ഓർമക്കുറവുണ്ട്, എനിക്ക് തെറ്റിയാലും അമ്മയ്ക്ക് തെറ്റില്ലെന്നും മകൻ കുര്യാക്കോസ് പറയുന്നു. ചില നിർബന്ധങ്ങളുമുണ്ട് മറിയാമ്മയ്ക്ക്. തെരഞ്ഞെടുപ്പ് സമയമായാൽ വോട്ട് ചെയ്യാതിരിക്കാൻ പറ്റില്ല മറിയാമ്മയ്ക്ക്. വിളിച്ചറിയിക്കുന്ന ശബ്ദം കേട്ടാൽ എപ്പോഴാണ് വേട്ടെന്ന് ചോദിച്ച് ദിവസം ഉറപ്പിക്കുമെന്ന് ചെറുമകൻ ജോസ് പാപ്പാലിൽ പറയുന്നു.
1908ൽ എറണാകുളം മൂവാറ്റുപുഴയിൽ ജനിച്ച മറിയാമ്മ വിവാഹശേഷം ഭർത്താവിനും മക്കൾക്കുമൊനൊപ്പം മലബാറിലേക്ക് കുടിയേറുകയായിരുന്നു. പിന്നെ മേലാറ്റൂരായി നാട്. ആശുപത്രികളും ഡോക്ടർമാരുമില്ലാത്ത കാലത്ത് നിരവധി ഗർഭിണികളെ ശുശ്രൂഷിച്ച വയറ്റാട്ടിയായിരുന്നുമറിയാമ്മ മുത്തശ്ശി. അന്ന് ശുശ്രൂഷിച്ചവരും മക്കളെപ്പോലെ കണ്ട് വളർത്തിയവരുമെല്ലാം പിറന്നാൾ ദിനത്തിൽ സ്നേഹസമ്മാനവുമായെത്തി.
Read more: വ്യത്യസ്ത റോളുകളിൽ അതിശയിപ്പിക്കുന്ന ജയസൂര്യ; പിറന്നാൾ നിറവിൽ പ്രിയതാരം
ഞങ്ങളെയൊക്കെ കാരുണ്യവും സ്നേഹവും പഠിപ്പിച്ചയാളാണ് മുത്തശ്ശി. ഇതര മതസ്ഥരായിട്ടു പോലും സ്വന്തം മക്കളെ പോലെ ഞങ്ങളെ ഒക്കെ പോറ്റി വളർത്തിയെന്ന് മുഹമ്മദലി പറയുന്നു. വീട്ടിലെത്തിയാൽ വയറ് തപ്പി നോക്കി കഞ്ഞി കുടിച്ചില്ലേ എന്ന് ചോദിച്ച് ഊട്ടുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ വീഴ്ചയിൽ പരിക്കേറ്റതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും ഭക്ഷണം കഴിക്കുന്നതിനടക്കം ആരുടെയും സഹായം വേണ്ട മറിയാമ്മയ്ക്ക്. മക്കളും കൊച്ചുമക്കളുമടക്കം 127 പേരാണ് ഇന്ന് കുടുംബത്തിലുള്ളത്.