മീൻ കയറ്റിവന്ന വാഹനം അമിതവേഗതയിൽ എത്തി ട്രാവലറിന്‍റെ മധ്യഭാഗത്തായി ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇടിയുടെ ശബ്ദം കേട്ട നാട്ടുകാരാണ് ആദ്യം എത്തി രക്ഷപ്രവർത്തനം നടത്തിയത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരന് ദാരുണാന്ത്യം. ആരോമൽ(12) ആണ് മരിച്ചത്. പാറശ്ശാല ഇഞ്ചിവിളയിൽ ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് അപകടം നടന്നത്. മീൻ കയറ്റി വന്ന ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. എറണാകുളം കോതമംഗലത്ത് നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിനോദ സഞ്ചാരികളുടെ ടെമ്പോ ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്.
കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറിയുമായാണ് ട്രാവലർ കൂട്ടിയിടിച്ചത്. ഇഞ്ചിവിള ഇറക്കത്തിലുള്ള വളവിലാണ് അപകടം. സംഭവ സമയത്ത് റോഡിൽ വെളിച്ച കുറവും, ചാറ്റൽ മഴയുമുണ്ടായിരുന്നു. മീൻ കയറ്റിവന്ന വാഹനം അമിതവേഗതയിൽ എത്തി ട്രാവലറിന്‍റെ മധ്യഭാഗത്തായി ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇടിയുടെ ശബ്ദം കേട്ട നാട്ടുകാരാണ് ആദ്യം എത്തി രക്ഷപ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞ് പാറശ്ശാല പൊലീസും ഫയർഫോഴ്സും
സ്ഥലത്തത്തി വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചു.
തുടർ ചികിത്സയ്ക്കായി ആറ് പേരെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലും, എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോതമംഗലം സ്വദേശികളായ എൽദോസ് (42), ഷിബി (41), നോവ (17), ഹണി ബിനു (38), ബിനു (40), അഭിഷേക് (16) ഏതോൻ (10) എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്.
Read More : ചാർജ് ചെയ്യവേ ഇ ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചു; ഉറങ്ങിക്കിടന്ന യുവതിയും രണ്ട് കുട്ടികളും മരിച്ചു
തലസ്ഥാനത്ത് നടന്ന മറ്റൊരു അപകടത്തില്‍ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ചെമ്പഴന്തി ആഹ്ലാദപുരത്തിന് സമീപത്തുവെച്ചാണ് അപകടം നടന്നത്. കാഞ്ഞിരംപാറ സ്വദേശി വി കെ സാഗർ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ സാഗറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

