ഇറാനുമായുള്ള സൈനിക നീക്കങ്ങൾ ഔദ്യോഗികമായി അവസാനിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കോൺഗ്രസിനെ അറിയിച്ചു. 60 ദിവസത്തിലധികം യുദ്ധം തുടരാൻ കോൺഗ്രസിന്‍റെ അനുമതി വേണമെന്ന നിയമം മറികടക്കാനാണ് ഈ നീക്കം. 

വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾ ഔദ്യോഗികമായി 'അവസാനിച്ചു' എന്ന് പ്രഖ്യാപിച്ചുകൊണ്ട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കോൺഗ്രസിന് കത്തയച്ചു. ഫെബ്രുവരി 28ന് ആരംഭിച്ച് ഏപ്രിൽ ഏഴ് മുതൽ വെടിനിർത്തലിൽ തുടരുന്ന പോരാട്ടം അവസാനിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്. ഇതോടെ, യുദ്ധം തുടരാൻ പാർലമെന്‍റിന്‍റെ (കോൺഗ്രസ്) അനുമതി തേടേണ്ട അവസാന തീയതിയായ മെയ് ഒന്ന് എന്ന നിയമപരമായ കടമ്പ ട്രംപ് ഭരണകൂടം മറികടന്നു. 1973-ലെ 'വാർ പവേഴ്‌സ് റെസല്യൂഷൻ' പ്രകാരം 60 ദിവസത്തിലധികം യുദ്ധം തുടരാൻ ജനപ്രതിനിധി സഭയുടെ അനുമതി നിർബന്ധമാണ്.

ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ ഉൾപ്പെടെയുള്ള നേതാക്കൾക്ക് അയച്ച കത്തിൽ, ഏപ്രിൽ ഏഴിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ വെടിവെയ്പ്പ് ഉണ്ടായിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. എന്നാൽ, പശ്ചിമേഷ്യയിൽ ഇപ്പോഴും 50,000-ത്തിലധികം യുഎസ് സൈനികർ തുടരുന്നുണ്ടെന്നും ഇറാനിൽ നിന്നുള്ള ഭീഷണി പൂർണ്ണമായും മാറിയിട്ടില്ലെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമെങ്കിലും സൈനിക നീക്കം അവസാനിച്ചതിനാൽ ഇനി കോൺഗ്രസിന്‍റെ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്.

എന്നാൽ ട്രംപിന്‍റെ ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റുകൾ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇറാന്‍റെ തുറമുഖങ്ങളിൽ അമേരിക്ക ഇപ്പോഴും നാവിക ഉപരോധം തുടരുന്നത് യുദ്ധത്തിന്‍റെ ഭാഗമാണെന്ന് സെനറ്റർ ടിം കെയ്ൻ ഉൾപ്പെടെയുള്ളവർ വാദിക്കുന്നു. "ഭരണഘടനയിൽ യുദ്ധം താൽക്കാലികമായി നിർത്താൻ പോസ് (Pause) ബട്ടൺ ഇല്ല" എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം. റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും ട്രംപിന്‍റെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. യുദ്ധം അവസാനിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നത് അന്താരാഷ്ട്ര വിപണിയിലും ആശങ്ക വർദ്ധിപ്പിക്കുന്നു.