പെരിങ്ങമ്മലയിലെ വീട്ടിൽ ചാരായം വാറ്റ് നടക്കുന്നതിനിടെയാണ് രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം എക്സൈസ് പരിശോധന നടത്തിയത്. 

തിരുവനന്തപുരം: ഇലക്ഷൻ - ക്രിസ്മസ് ദിനങ്ങളിൽ വിൽപ്പനയ്ക്ക് തയാറാക്കിയ 13 ലിറ്റർ ചാരായവും 110 ലിറ്റർ വാഷും, വാറ്റ് ഉപകരണങ്ങളുമായി പെരിങ്ങമ്മല സ്വദേശി നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായി. സിന്ധു എന്ന് വിളിക്കുന്ന രാജീവ് (56) ആണ് എക്സൈസിന്റെ പിടിയിലായത്. സുഹൃത്തിൻ്റെ ഒറ്റമുറി വീട്ടിൽ രഹസ്യമായി ചാരായം വാറ്റി സ്കൂട്ടറിൽ വിൽപ്പന നടത്തുകയായിരുന്നെന്ന് എക്സൈസ് പറഞ്ഞു. പെരിങ്ങമ്മലയിലെ വീട്ടിൽ ചാരായം വാറ്റ് നടക്കുന്നതിനിടെയാണ് രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം എക്സൈസ് പരിശോധന നടത്തിയത്. 

ചാരായം വാറ്റാൻ ഉപയോഗിച്ച പാത്രങ്ങൾ, സ്റ്റൗ - ഗ്യാസ് കുറ്റി സ്കൂട്ടർ എന്നിവയും കസ്റ്റഡിയിലെടുത്തു. സ്ഥലം ഉടമയായ സുഹൃത്തിൻ്റെ പങ്കും അന്വേഷിക്കുന്നുണ്ട്. സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ.കെ അജയകുമാറിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ അബ്കാരി കേസുകൾ നിലവിലുണ്ടെന്ന് എക്സൈസ് പറഞ്ഞു. ഇലക്ഷൻ ദിനത്തിൽ മദ്യശാലകൾ അവധിയായിരുന്നതിനാൽ കൂടിയ വിലയ്ക്ക് വിൽപ്പന നടത്താനുള്ള ഒരുക്കത്തിനിടെയാണ് പിടികൂടിയത്. 

അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടങ്ങൾ നശിപ്പിക്കുന്നു 

അതേ സമയം, പാലക്കാട് അട്ടപ്പാടിയിൽ എക്സൈസിൻറെ നേതൃത്വത്തിൽ കഞ്ചാവ് തോട്ടങ്ങൾ നശിപ്പിക്കുന്നത് തുടരുന്നു. ഇന്ന് പാടവയൽ കിണറ്റുക്കര മലനിലയിൽ നിന്നും110 കഞ്ചാവു ചെടികൾ എക്സൈസ് നശിപ്പിച്ചു. അഗളി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കഞ്ചാവ് തോട്ടം നശിപ്പിച്ചത്. രണ്ടാഴ്ചക്കിടെ പത്തിലധികം തോട്ടങ്ങളിൽ നിന്നായി 3797 കഞ്ചാവ് ചെടികളാണ് എക്സൈസ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം പാടവയൽ പ്രദേശത്തെ ആറിലമലയിൽ നിന്നും എക്സൈസ് സംഘം 763 കഞ്ചാവു ചെടികൾ നശിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 22നാണ് കാട് കയറി കഞ്ചാവ് തോട്ടങ്ങൾ പാടേ നശിപ്പിക്കുന്ന സ്പെഷ്യൽ ഡ്രൈവ് ഊർജിതമാക്കിയത്. അന്ന് പാടവയൽ പ്ലാമരത്തോട് ഉന്നതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ആരെല്ലാമലയിലെ 120 കഞ്ചാവ് ചെടികൾ നശിപ്പിച്ചിരുന്നു.