ലോകകപ്പ് ഫുട്ബോൾ മത്സരം കണ്ട് മടങ്ങവെ 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ യുവാവിന് പത്തുവർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും
മലപ്പുറം: 13 -കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 40 -കാരനെ മഞ്ചേരി പോക്സോ അതിവേഗ കോടതി പത്തു വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. വെട്ടത്തൂർ മല്ലശ്ശേരി കൃഷ്ണൻകുട്ടിയെയാണ് ജഡ്ജി എഎം അഷ്റഫ് ശിക്ഷിച്ചത്.
2018 ജൂൺ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. ലോകകപ്പ് ഫുട്ബോൾ മത്സരം ടിവിയിൽ കണ്ട് രാത്രി 7.15ന് വീട്ടിലേക്ക് മടങ്ങവെ വെട്ടത്തൂരിലെ ഇടവഴിയിൽ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്‌കൂളിൽ പുതുതായി നിർമ്മിക്കുന്ന ക്ലാസ് മുറിയിൽ വെച്ച് 2018 മെയ് 10നും കുട്ടിയെ പ്രതി ഉപദ്രവിച്ചിരുന്നതായി പരാതിയുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമം 377 വകുപ്പ് പ്രകാരം പ്രകൃതിവിരുദ്ധ പീഡനത്തിന് പത്തു വർഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ്, പോക്സോ വകുപ്പ് പ്രകാരം മൂന്ന് വർഷം തടവ്, 25000 രുപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.
തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പിഴയൊടുക്കുന്ന തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ 11 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 15 രേഖകൾ ഹാജരാക്കി.
അതേസമയം, കോളേജ് വിദ്യാത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച സംഭവം ഇന്ന് പുറത്തുവന്നു. വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി. ചൊവ്വാഴ്ച്ചയാണ് പെൺകുട്ടിയെ കാണാതായത്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ ചുരത്തിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയെ കാണാത്തതിനാൽ കോളേജിൽ നിന്ന് വിവരമറിയിച്ചപ്പോഴാണ് വീട്ടുകാർ അറിയുന്നത്. വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

