വിരുന്നെത്തി, കൂട്ടുകാരൻ മുങ്ങിത്താണപ്പോൾ രക്ഷിക്കാനിറങ്ങി, തേങ്ങലായി 14-കാരന്റെ മരണം

തൃശൂര്‍: എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാടുള്ള അമ്മയുടെ വീട്ടില്‍ വിരുന്നുവന്ന 14 വയസുകാരന്‍ മുങ്ങിമരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്. മണ്ണെടുത്ത കുഴിയിലെ വെള്ളത്തിലാണ് അക്ഷയ് മുങ്ങിമരിച്ചത്. എടപ്പാള്‍ സ്വദേശി ചെമ്പകശേരി വീട്ടില്‍ പുരുഷോത്തമന്റെ മകനാണ് അക്ഷയ്. അപ്രതീക്ഷിത ദുരന്തത്തിന്റെ തേങ്ങലിലാണ് നാട്.

കൂട്ടുകാരുമൊത്ത് ചിറമനേങ്ങാട് കക്കാട്ടുപാറയിലെ മണ്ണെടുത്ത കുഴിയില്‍ കുളിക്കാന്‍ പോയതായിരുന്നു അക്ഷയ്. കുളിക്കാനെത്തിയ വെള്ളറക്കാട് സ്വദേശിയായ മറ്റൊരു കുട്ടി കുഴിയിലെ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിയ അക്ഷയും മുങ്ങിപ്പോവുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ ബഹളംവക്കുന്നത് കേട്ട് ഓടിയെത്തിയ പരിസരവാസിയായ ഹരിലാല്‍ ആദ്യം അപകടത്തില്‍പ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും അക്ഷയിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീടെത്തിയ നാട്ടുകാര്‍ കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയെങ്കിലും ആഴം കൂടുതലുള്ളതിനാല്‍ ശ്രമം വിഫലമായതിനെ തുടര്‍ന്ന് കുന്നംകുളത്തുനിന്ന് ഫയര്‍ ഫോഴ്‌സെത്തിയാണ് അക്ഷയിനെ പുറത്തെടുത്തത്. ഉദ്യോഗസ്ഥനായ ടി.വി. സുരേഷ് കുമാറാണ് സ്‌കൂബ ഡൈവിങ് നടത്തി 20 അടി താഴ്ചയില്‍നിന്നും കുട്ടിയെ കണ്ടെത്തി പുറത്തെടുത്തത്. തുടര്‍ന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

വ്യാഴാഴ്ചയാണ് അമ്മ അഭിതയുടെ വീട്ടല്‍ അക്ഷയ് വിരുന്നിനെത്തിയത്. ഇന്ന് തിരിച്ച് പോകാനിരിക്കെയാണ് അപകടത്തില്‍പ്പെട്ടത്. കുന്നംകുളം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ജയകുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യു, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രവീന്ദ്രന്‍, ഉദ്യോഗസ്ഥരായ ഹരിക്കുട്ടന്‍, ആദര്‍ശ്, നവാസ് ബാബു, ശരത് സ്റ്റാലിന്‍, റഫീഖ്, രഞ്ജിത്ത്, വിഷ്ണുദാസ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

രക്ഷാപ്രവർത്തനത്തിനിടെ ദുരന്തനിവാരണ സേനാം​ഗങ്ങൾക്ക് ദാരുണാന്ത്യം; 3 പേർ മുങ്ങിമരിച്ചു; ദുരന്തം മഹാരാഷ്ട്രയില്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം