കോവളത്ത് വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ 14 വയസുകാരി മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി
ആനന്ദൻ ചെട്ടിയാരുടെയും ഗീതയുടെയും വളർത്തു മകളായ ഗീതുവിന്റെ മരണകാരണം തലക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം: കോവളത്ത് വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ 14 വയസുകാരി ആശുപത്രിയിൽ വെച്ച് മരിക്കാൻ ഇടയായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. മുട്ടയ്ക്കാട് ചിറയിൽ ചരുവിള പുത്തൻവീട്ടിൽ ആനന്ദൻ ചെട്ടിയാരുടെയും ഗീതയുടെയും വളർത്തു മകളായ ഗീതുവിന്റെ മരണകാരണം തലക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
വെങ്ങാനൂർ ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരിയായ ഗീതുവിനെ കഴിഞ്ഞ 14 നാണ് പനിയെ തുടർന്ന് വൈകിട്ട് 3.30 ഓടെ വിഴിഞ്ഞം സി.എച്ച്.സി യിൽ പ്രവേശിപ്പിച്ചത്. എന്നാൽ അന്ന് വൈകിട്ട് 6.30 ഓടെ മരണപ്പെടുകയായിരുന്നു. മരണത്തിൽ ദുരൂഹത
ഉണ്ടെന്ന് കണ്ടെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും ക്ഷതം ഏറ്റെതെങ്ങനെയെന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല.
നൂറ് കിലയോളം ശരീരഭാരമുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് കാലിന്റെ വീക്കമല്ലാതെ മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നതായി വീട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മരിക്കുന്നതിന്റെ തലേ ദിവസം രാത്രിയിൽ ഗീതു
ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നതായും തലേ ദിവസം സമീപ വീടുകളിൽ ചെന്നതായും പ്രദേശവാസികൾ മൊഴി നൽകിയതായും പൊലീസ് പറഞ്ഞു.
കുട്ടിയുടെ അടുത്ത ബന്ധു ഉൾപ്പെടെ മൂന്ന് യുവാക്കളെയും പൊലീസ് കഴിഞ്ഞ ദിവസം വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ . കുട്ടി കിടന്ന മുറി പൂട്ടി സീൽവെച്ച പൊലീസ്
സമീപത്ത് നിന്ന് കണ്ടെടുത്ത വസ്ത്രങ്ങുളടക്കം രാസപരിശോധനക്കായി അയച്ചിരിക്കുകയാണ്.
ഫോർട്ട് എ.സി ആർ പ്രതാപൻ നായർ, കോവളം എസ്.എച്ച് .ഒ.പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗീതുവിന്റെ രക്ഷിതാക്കൾ അടക്കം മുപ്പതോളം പേരെ സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴികൾ രേഖപ്പെടുത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാഫലവും ലഭിച്ചാൽ മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളുവെന്നാണ്
പൊലീസ് പറയുന്നത്.