ഗർഭിണിയായ പെൺകുട്ടി വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയതോടെയാണ് പീഡന വിവരം പുറത്തിറഞ്ഞത്. തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിൽ 2017 മുതൽ 2022 വരെ പെൺകുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് നിരവധിയാളുകൾ പീഡിപ്പിച്ചെന്ന് കണ്ടെത്തി.
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ്. തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയണ് ഇടുക്കി അഡീഷണൽ ആന്‍റ് സെഷൻസ് കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിന് നാല് ലക്ഷംരൂപ നൽകാനും കോടതി വിധിച്ചു. തൊടുപുഴയെ ഞെട്ടിച്ച കുമാരമംഗലം പീഡനത്തിലെ രണ്ടാമത്തെ കേസിലാണ് കോടതി വിധി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ, 17കാരിയായ പെൺകുട്ടിയെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.

ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് ഗർഭിണിയായ പെൺകുട്ടി വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയതോടെയാണ് പീഡന വിവരം പുറത്തിറഞ്ഞത്. തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിൽ 2017 മുതൽ 2022 വരെ പെൺകുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് നിരവധിയാളുകൾ പീഡിപ്പിച്ചെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് 28 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഇതിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിലാണ് വിധി പറഞ്ഞത്. പ്രതിക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
ശൈശവ വിവാഹത്തിനിരയായ പെൺകുട്ടി മുത്തശ്ശിയുടെ സംരക്ഷണത്തിലിരിക്കുമ്പോഴാണ് പലതവണ പീഡനത്തിനിരയായത്. പെൺകുട്ടിയുടെ അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെ നടന്ന പീഡനമെന്നാണ് കണ്ടെത്തൽ. പ്രധാന സാക്ഷികളിലൊന്നായ മുത്തശ്ശി വിചാരണവേളയിൽ കൂറുമാറിയിരുന്നു. ശൈശവ വിവാഹം ഉൾപ്പെടെയുളള ശേഷിക്കുന്ന 26 ലേറെ കേസ്സുകളിൽ വിചാരണ അവസാന ഘട്ടത്തിലാണ്.



