കാറ്ററിംഗ് ജോലിക്കെത്തിയതായിരുന്നു റഷിന്‍ മത്സര വേദിയില്‍. വന്നപ്പോഴാണ് ഒന്ന് മത്സരിച്ചേക്കാമെന്ന് കരുതിയത്. പക്ഷേ കന്നിമത്സരത്തില്‍ പ്രൊഫഷണല്‍ തീറ്റമത്സരക്കാരേക്കാളും മികച്ച പ്രകടനമാണ് ഈ 19കാരന്‍ കാഴ്ച വച്ചത്. 

ക്രിസ്തുമസ് അവധിക്ക് കാറ്ററിംഗ് ജോലിക്ക് പോയ പത്തൊമ്പതുകാരന്‍ തീറ്റമത്സരത്തിലെ താരമായി. റപ്പായി ഫൌണ്ടേൽന്‍ നടത്തിയ തീറ്റമത്സരത്തില്‍ ആരും പ്രതീക്ഷിക്കാത്ത ആളാണ് വിജയി ആയത്. ജനുവരി രണ്ടാം തിയതി തൃശൂരില്‍ വച്ചാണ് ബിരിയാണി തീറ്റമത്സരം സംഘടിപ്പിച്ചത്. ജീവിതത്തില്‍ ഇതുവരെയും ഒരു തീറ്റമത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത പൂത്തോള്‍ സ്വദേശി റഷിനാണ് അരമണിക്കൂറില്‍ രണ്ടരക്കിലോ ചിക്കന്‍ ബിരിയാണി അകത്താക്കിയത്.

കാറ്ററിംഗ് ജോലിക്കെത്തിയതായിരുന്നു റഷിന്‍ മത്സര വേദിയില്‍. വന്നപ്പോഴാണ് ഒന്ന് മത്സരിച്ചേക്കാമെന്ന് കരുതിയത്. പക്ഷേ കന്നിമത്സരത്തില്‍ പ്രൊഫഷണല്‍ തീറ്റമത്സരക്കാരേക്കാളും മികച്ച പ്രകടനമാണ് ഈ 19കാരന്‍ കാഴ്ച വച്ചത്. സലാഡും അച്ചാറും കൂട്ടി 2.5 കിലോ ചിക്കന്‍ ബിരിയാണി അകത്താക്കാന്‍ റഷിന് വേണ്ടി വന്നത് വെറും അരമണിക്കൂറാണ്. മത്സരത്തില്‍ ഓരോ കിലോ വീതം ബിരിയാണിയാണ് നല്‍കിക്കൊണ്ടിരുന്നത്.

ഒരു കിലോ ബിരിയാണി മുഴുവനായി കഴിക്കാന്‍ റഷിന്‍ എടുത്തത് വെറും 15 മിനിറ്റാണ്. അടുത്ത പതിനഞ്ച് മിനിറ്റില്‍ ഒന്നര കിലോ ബിരിയാണിയും അകത്താക്കി. മൂന്ന് കിലോ പൂര്‍ത്തിയാക്കാന്‍ കാഴ്ചക്കാര്‍ കട്ടയ്ക്ക് പ്രോത്സാഹിപ്പിച്ചെങ്കിലും റഷിന് സാധിച്ചില്ല. തൃശൂര്‍ സെന്‍റ് തോമസ് കോളേജിലെ രണ്ടാ വര്‍ഷം ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയാണ് റഷിന്‍. 5000 രൂപയും ഗിഫ്റ്റ് കൂപ്പണും തേക്കടിയിലേക്ക് രണ്ടു ദിവസത്തെ ഉല്ലാസയാത്രയുമാണ് റഷിന് തീറ്റമത്സരത്തിലെ സമ്മാനമായി ലഭിച്ചത്. ഭക്ഷണപ്രിയന്‍ ഒന്നുമല്ലെന്ന് റഷിന്‍ പറയുന്നു. മത്സരം കണ്ടപ്പോള്‍ ഒരു രസം തോന്നി മത്സരിച്ചതാണെന്നാണ് ഈ മിടുക്കന്‍റെ പ്രതികരണം. 

"