അന്തർസംസ്ഥാന ലഹരി വില്പന സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേർ അറസ്റ്റിൽ. ഡിജെ പാർട്ടി കളിൽ ലഹരി വില്പന നടത്തി മടങ്ങവെ എംഡിഎംഎ-യും ഹാഷിഷ് ഓയിലുമായാണ് മുത്തങ്ങ എക്സൈസിന്റെ പിടിയിലായത്.

കൽപ്പറ്റ: അന്തർസംസ്ഥാന ലഹരി വില്പന സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേർ അറസ്റ്റിൽ. ഡിജെ പാർട്ടി കളിൽ ലഹരി വില്പന നടത്തി മടങ്ങവെ എംഡിഎംഎ-യും ഹാഷിഷ് ഓയിലുമായാണ് മുത്തങ്ങ എക്സൈസിന്റെ പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് മുത്തങ്ങ ചെക്ക്പോസ്റ്റിൽ 61 ഗ്രാം എംഡിഎ-യും 12.8 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്. 

തിരുവല്ല സ്വദേശികളായ വല്യക്കുന്നത്ത് എസ്എസ് ഭവനിൽ സുജിത് സതീശൻ, ചരുവിപറമ്പിൽ വീട്ടിൽ അരവിന്ദ് ആർ കൃഷ്ണ എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വിപി യും പാർട്ടിയും പിടികൂടിയത്. പ്രതികളെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും ഇവർ ഉപയോഗിച്ച വിവിധ കമ്പനികളുടെ നാല് മൊബൈൽ ഫോണുകളും 100 അമേരിക്കൻ ഡോളറും, കഞ്ചാവും എംഡിഎംഎ- യും പൊടിക്കാൻ ഉപയോഗിക്കുന്ന രണ്ട് ക്രഷിംങ് മെഷിനും, ഇന്റർനെറ്റ് കോളിങ്ങിനായി ഉപയോഗിക്കുന്ന റൂട്ടറും കസ്റ്റഡിയിൽ എടുത്തു. 

Read more:  ചരക്കുവാഹന ഡ്രൈവര്‍മാരുടെ ഉമിനീർ പരിശോധന, ഇന്ത്യയിലെ ആദ്യ പഠന റിപ്പോർട്ട് ഞെട്ടിക്കുന്നത്...

പത്തനംതിട്ട പൊലീസ് അന്വേഷിക്കുന്ന കേസിലെ പ്രതികളായ ഇവര്‍, ബെംഗളൂരു കേന്ദ്രീകരിച്ച് കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന മറവിലാണ് ലഹരി കച്ചവടം നടത്തിവന്നത്. തോൽപ്പെട്ടി, സുൽത്താന്‍ ബത്തേരി, മേപ്പടി ഭാഗങ്ങളില്‍ വീക്ക്‌എന്‍ഡുകളില്‍ ചെറു പൊതികളിലാക്കി മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി എക്സൈസ് ഇൻസ്പെക്ടര്‍ അനൂപ് വിപി അറിയിച്ചു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പ്രകാശൻ കെവി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കൃഷ്ണൻ, അരുൺ പി ഡി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അഖില, റസിയ ഫർസാന എന്നിവരും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം