പരിയാരം അങ്ങാടിയിൽ ബൈക്ക് ട്രാൻസ്ഫോർമറിന്റെ കാലിൽ ഇടിച്ച കയറിയാണ് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചത്

തൃശൂർ: ബൈക്ക് ട്രാൻസ്ഫോർമറിലിടിച്ച് കാറ്ററിംഗ് ജീവനക്കാരായ യുവാക്കൾക്ക് ദാരുണാന്ത്യം. പരിയാരം അങ്ങാടിയിൽ ബൈക്ക് ട്രാൻസ്ഫോർമറിന്റെ കാലിൽ ഇടിച്ച കയറിയാണ് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. കുറ്റിക്കാട് തുമ്പരത്കുടിയിൽ വീട്ടിൽ മോഹന്റെ മകൻ രാഹുൽ (24), മുണ്ടൻമാണി വീട്ടിൽ സോജന്റെ മകൻ സനൽ (21) എന്നിവരാണ് മരിച്ചത്.

അപകടത്തിന് പിന്നാലെ ഇരുവരേയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ്. ചാലക്കുടിയിൽനിന്ന് കുറ്റിക്കാട്ടേക്ക് മടങ്ങുമ്പോൾ പരിയാരം അങ്ങാടിയിൽ വച്ചായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ യുവാക്കളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്കും തലയ്ക്ക് അടക്കം ഗുരുതര പരിക്കുകളാണ് സംഭവിച്ചത്.

ബൈക്കിന്റെ അമിത വേഗതയാണ് അപകടക കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തുളസിയാണ് രാഹുലിന്റെ അമ്മ. സഹോദരി: തുഷാര. റീനയാണ് (ഇറ്റലി) സനലിന്റെ അമ്മ. സഹോദരി: സോന.

സമാനമായ മറ്റൊരു സംഭവത്തില്‍ ദേശീയ പാതയിൽ ചേർത്തല പൊലീസ് സ്റ്റേഷന് സമീപം മണ്ണു മാന്തിയന്ത്രം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ കിഴക്കെവെളി അനിരുദ്ധന്‍റെ മകൻ അഭിജിത് (കണ്ണൻ - 21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നാലുകുളങ്ങര സ്വദേശി അനുദേവ് പരിക്കേറ്റ് ചികിത്സയിലാണ്. ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന മണ്ണ് മാന്തിയന്ത്രം പൊലീസ് സ്റ്റേഷന്റെ കിഴക്കോട്ട് അശ്രദ്ധയോടെ തിരിച്ചപ്പോൾ വടക്ക് നിന്നും എത്തിയ ഇരുചക്ര വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം